
കോഴിക്കോട്: കോഴിക്കോട് ലഹരി മരുന്നുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. എരവട്ടൂരിൽ സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 30.5 ഗ്രാം മെത്താംഫിറ്റമിനുമായി എരവട്ടൂർ സ്വദേശി വിഷ്ണുലാൽ (29) ആണ് അറസ്റ്റിലായത്. ബാലുശ്ശേരി റെയിഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ധ്രുപദ്.എസ് ഉം പാർട്ടിയും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. യുവാവ് വന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) രാജീവൻ.പി.എൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ദിലീപ് കുമാർ.ഡി.എസ്, ഷാജി.ഇ.എം, സിവിൽ എക്സൈസ് ഓഫീസർ ലിനീഷ്.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രശാന്ത് എന്നിവർ കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.
അതിനിടെ കാസർകോട് നീലേശ്വരത്ത് 3.58 ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. നീലേശ്വരം കൊട്രച്ചാൽ സ്വദേശി അനുരാഗ്.എ.കെ (22) എന്നയാളാണ് പിടിയിലായത്. നീലേശ്വരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ. വൈശാഖും പാർട്ടിയും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പ്രിവന്‍റീവ് ഓഫീസർ പ്രസാദ്.എം.എം, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രജിത്ത് കുമാർ.കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ ദിനൂപ്.കെ, സുധീർ പാറമ്മൽ, നസറുദ്ദീൻ.എ.കെ, ശൈലേഷ് കുമാർ.പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷമ്മ്യ.പി, സീനിയർ ഗ്രേഡ് ഡ്രൈവർ രാജീവൻ.പി എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.