
എടക്കര: മലപ്പുറം എടക്കരയിൽ വൻ ലഹരി മരുന്നു വേട്ട. ബെംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന 74. 6 ഗ്രാം ഹാഷിഷ് ഓയിലും 39 .6ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായത്. കോഴിക്കോട് സ്വദേശികളായ ഷെഫീഖ്, സുബീന എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് ഡാൻസാഫ് ടീംമും പ്രത്യേക അന്വേഷണ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവും യുവതിയും കുടുങ്ങിയത്. ബെംഗളൂരുവിൽ നിന്നും നാടുകാണി വഴിക്കടവ് വഴി കോഴിക്കോട്ടേക്ക് പോകുന്ന വാഹനത്തിലാണ് പ്രതികൾ മയക്കുമരുന്നുമായെത്തിയത്.
രഹസ്യ വിവരത്തെത്തുടർന്നാണ് പൊലീസ് ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസ് തടഞ്ഞ് പരിശോധന നടത്തിയത്. എന്നാൽ പ്രതികളായ ഷെഫീഖും, സുബീനയും സാധാരണ യാത്രക്കാരെപ്പോലെയായിരുന്നു ഉണ്ടായിരുന്നത്. ഇരുവർക്കും ബാഗുകളോ കവറുകളോ ഒന്നും ലഗേജായി ഉണ്ടായിരുന്നില്ല. ഒടുവിൽ സംശയം തോന്നി വനിതാ പൊലീസ് അടക്കമെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് സുബീനയുടെ കാലിൽ കെട്ടിവെച്ച നിലിൽ ലഹരി മരുന്ന് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ നിരവധി തവണ സമാനമായ രീതിയിൽ ബെംഗളൂരുവിൽ നിന്നും കോഴിക്കോട്, മലപ്പുറം, തൃശൂർ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇവർ കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന വലിയ സംഘത്തിലെ കണ്ണികളാണെന്നാണ് പ്രാഥമിക വിവരം. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരടക്കമുള്ളവരെക്കുറിച്ച് ഇവരിൽ നിന്നും വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
വീഡിയോ സ്റ്റോറി