
കോഴിക്കോട്: മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലുൾപ്പെട്ട ‘ലയോള’ (Loyola School) ഇനി കോഴിക്കോട്ടും. ഷഷ്ഠിപൂർത്തി നിറവിലുള്ള കോഴിക്കോട്ടെ (St. Josephs Junior ) സെൻറ് ജോസഫ്‌സ് ജൂനിയർ ഐ.സി.എസ്.ഇ. സ്കൂളാണ് പദവി ഉയർത്തപ്പെട്ട് ലയോള സ്കൂളായി മാറുന്നത്. 2022 ഏപ്രിൽ രണ്ടിന് ടാഗോർ സെന്റിനറി ഹാളിന് എതിർവശത്തുള്ള സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പേരുമാറൽ പ്രഖ്യാപനം നടക്കും.
ജെസ്യൂട്ട് സഭയുടെ കീഴിൽ 112 രാജ്യങ്ങളിലാണ് നിലവിൽ ലയോള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളത്. ഇതിൽ സ്കൂളുകളും കോളേജുകളും ടെക്നിക്കൽ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ഉൾപ്പെടും. കേരളത്തിൽ രണ്ടാമത്തെ നഗരത്തിലേക്കാണ് ലയോള എത്തുന്നത്. തിരുവനന്തപുരത്ത് പതിറ്റാണ്ടുകളായി മൂന്ന് ലയോള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്- ലയോള സ്കൂൾ, ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്, ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ്. തമിഴ്നാട്ടിലെ ലയോള കോളേജ്, ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിട്രേഷൻ, വിജയവാഢയിലെ ലയോള കോളേജ്, ജാംഷഡ്പൂർ ലയോള സ്കൂൾ എന്നീ സഹസ്ഥാപനങ്ങൾ ദേശീയതലത്തിൽ തന്നെ ഏറെ പ്രശസ്തമാണ്.
കോഴിക്കോട് 229 വർഷമായി നിലകൊള്ളുന്ന, കേരളത്തിലെ ഏറ്റവും പ്രായമേറിയ സ്കൂളായ, സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ പ്രിപ്പറേറ്ററി സ്കൂൾ എന്ന നിലയിലായിരുന്നു 1961-ൽ സെന്റ് ജോസഫ്‌സ് ജൂനിയർ സ്‌കൂൾ ആരംഭിച്ചത്. പേരിൽ ‘ജൂനിയർ’ കടന്ന് കൂടാൻ കാരണമായതും അതുതന്നെയായിരുന്നു. പെൺകുട്ടികൾക്ക് കൂടി പ്രവേശനം നൽകി കൊണ്ട് ഐ.സി.എസ്.ഇ സിലബസോടെ ആരംഭിച്ച സെന്റ് ജോസഫ്‌സ് ജൂനിയർ സ്‌കൂൾ കഴിഞ്ഞ കുറേ വർഷങ്ങളായി ‘സീനിയർ’ സ്‌കൂളായി മാറി എന്നത് തന്നെയാണ് പേരുമാറ്റത്തിന്റെ പ്രധാന കാരണം. ലോകമെമ്പടുമുള്ള ലയോള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയിലേക്ക് കോഴിക്കോട്ടെ സ്കൂളും ഇതോടെ ഉൾപ്പെടുകയാണ്.
ഇതിനുപുറമെ, അടുത്തിടെ ബ്രിട്ടീഷ് കൗൺസിലിന്റെ ‘ഇന്റർനാഷണൽ ഡൈമെൻഷൻ ഇൻ സ്‌കൂൾ (ഐ.ഡി.എസ്.) പ്രോജക്റ്റും’ സ്‌കൂൾ പൂർത്തീകരിച്ചു.അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതോടൊപ്പം പരമ്പരാഗത മൂല്യങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യപകരുകയെന്നത് തന്നെയായിരിക്കും ലയോള സ്‌കൂളിന്റേയും ലക്ഷ്യവും ഉത്തരവാദിത്വവുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. ജാതി-മത-ലിംഗവ്യത്യാസമില്ലാതെ ഉന്നത മൂല്യങ്ങളോടെ വിദ്യഭ്യാസം നൽകുകയെന്നതിലാണ് പ്രധാന ഊന്നൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam