ബത്തേരിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആർടിസി സര്‍വ്വീസ് തുടങ്ങി; ബസുകളും ജീവനക്കാരും കുറവെന്ന് പരാതി

By Web TeamFirst Published Dec 2, 2021, 1:13 PM IST
Highlights

കൊവിഡിന് മുമ്പ് തമഴ്‌നാട് വഴിയും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി 14 സര്‍വ്വീസുകളാണ് ബത്തേരിയില്‍ നിന്നുണ്ടായിരുന്നത്. പെരിന്തല്‍മണ്ണ, തൃശ്ശൂര്‍, പാലക്കാട് സര്‍വ്വീസുകളില്‍ പലതും തമിഴ്‌നാടിന്റെ പ്രദേശങ്ങള്‍ വഴിയായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്. ഇവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് ഇത്തരം സര്‍വ്വീസുകള്‍ വലിയ ആശ്വാസമായിരുന്നു.

സുല്‍ത്താന്‍ബത്തേരി: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിയിരുന്ന ബത്തേരിയില്‍ (Sultan Bathery) നിന്ന് തമിഴ്‌നാട്ടിലേക്കുള്ള (Tamil Nadu) കേരള ആര്‍ടിസിയുടെ സര്‍വ്വീസുകള്‍ (KSRTC Service) വീണ്ടും തുടങ്ങി. ഗൂഡല്ലൂരിലേക്ക് രണ്ട് ബസുകളാണ് സര്‍വ്വീസ് നടത്തുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഇതിനകം തന്നെ ആരംഭിച്ചിരുന്നെങ്കിലും ബത്തേരിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തുടങ്ങാനായിരുന്നില്ല.

കൊവിഡിന് മുമ്പ് തമഴ്‌നാട് വഴിയും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി 14 സര്‍വ്വീസുകളാണ് ബത്തേരിയില്‍ നിന്നുണ്ടായിരുന്നത്. പെരിന്തല്‍മണ്ണ, തൃശ്ശൂര്‍, പാലക്കാട് സര്‍വ്വീസുകളില്‍ പലതും തമിഴ്‌നാടിന്റെ പ്രദേശങ്ങള്‍ വഴിയായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്. ഇവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് ഇത്തരം സര്‍വ്വീസുകള്‍ വലിയ ആശ്വാസമായിരുന്നു.

അതേസമയം, ഇന്റര്‍ സ്‌റ്റേറ്റ് പെര്‍മിറ്റുള്ള ബസുകള്‍ വേണ്ടത്ര ഇല്ലാത്തതിനാല്‍ മുമ്പുണ്ടായിരുന്ന സര്‍വ്വീസുകള്‍ അടുത്ത ദിവസങ്ങളിലൊന്നും ആരംഭിക്കാനാകില്ലെന്ന ആശങ്ക ഡിപ്പോ അധികൃതര്‍ പങ്കുവെച്ചു. തിരക്കേറിയ സര്‍വ്വീസുകളില്‍ ഒന്നായിരുന്ന ബത്തേരി-കോയമ്പത്തൂര്‍ ബസ് ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും. കൊവിഡിന് മുമ്പ് ബത്തേരി-താളൂര്‍ സര്‍വ്വീസ് ജനങ്ങള്‍ക്ക് വലിയ സഹായമായിരുന്നു. എന്നാല്‍ ഇത് നിര്‍ത്തിവെച്ചതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് എത്തി ബത്തേരി അടക്കമുള്ള ടൗണുകളിലെ കടകളിലും മറ്റും ജോലി ചെയ്തിരുന്ന സാധാരണക്കാര്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. നിലവില്‍ 30ഓളം ഡ്രൈവര്‍മാരുടെ കുറവ് ഡിപ്പോയിലുണ്ടെങ്കിലും ഘട്ടംഘട്ടമായി ഇവയെല്ലാം പരിഹരിച്ച് മുഴുവന്‍ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കാമെന്ന പ്രതീക്ഷയില്‍ ഡിപ്പോ അധികൃതര്‍.

മുഖച്ഛായ മാറാന്‍ കെഎസ്ആര്‍ടിസി; തിരുവനന്തപുരത്ത് സിറ്റി സര്‍ക്കുലര്‍ സര്‍വീസ്

കെഎസ്ആര്‍ടിസിയുടെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് തിരുവനന്തപുരത്ത് തുടക്കമായി. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ നഗരത്തിന്റെ എല്ലാ കോണുകളിലേക്കും യാത്രക്കാര്‍ക്ക് ഇതോടെ എത്താനാകും. 7 സര്‍ക്കുലര്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തും. 50 രൂപക്ക് ഒരു ദിവസം ഏത് റൂട്ടിലും യാത്ര അനുവദിക്കും. പൊതുഗതാഗതത്തിന്റെ മുഖഛായ മാറ്റുന്നതാണ് പദ്ധതി. എറണാകുളത്തും കോഴിക്കോട്ടും അടുത്ത ഘട്ടത്തില്‍ നടപ്പാക്കും. 

തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗതത്തിന്റെ മുഖഛായ മാറ്റുമെന്ന പ്രഖ്യാപനവുമായാണ് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് തുടക്കമായിരിക്കുന്നത്. നഗരത്തിലെ പ്രമുഖ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ആശുപത്രികള്‍, കോടതി എന്നിവയെ തുടര്‍ച്ചയായി ബന്ധിപ്പിച്ചുകൊണ്ടാണ് സര്‍ക്കുലര്‍ സര്‍വീസ്.

7 റൂട്ടുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. പത്തു മുതല്‍ 15 മിനിട്ട് ഇടവേളകളില്‍ ഇരുദിശകലിലും സര്‍വീസ് ഉണ്ടാകും. 50 രൂപക്ക് ഒരു ദിവസം നഗരത്തില്‍ സര്‍ക്കുലര്‍ സര്‍വീസില്‍ എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. 90 ബസുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി ഒരുക്കിയിട്ടുള്ളത്. പഴയ ലോ ഫളോര്‍ ബസുകളാണ് ഇതിനായി രൂപം മാറ്റിയിരിക്കുന്നത്. ഓരോ റൂട്ടനുസരിച്ച് ബസുകള്‍ക്ക് റെഡ് സര്‍ക്കിള്‍, ബ്‌ളൂ, ബ്രൗണ്‍ , യോല്ലോ, മാഗ്‌നറ്റ, ഓറഞ്ച് സര്‍ക്കിള്‍ എന്നിങ്ങനെ പേരും നല്‍കിയിട്ടുണ്ട്. പദ്ധതി വിജയിച്ചാല്‍ എറണാകുളത്തും കോഴിക്കോട്ടും അടുത്ത ഘട്ടത്തില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് തുടങ്ങും.

click me!