
ഇടുക്കി: അപൂർമായെത്തിയ കുറിഞ്ഞി വസന്തം കാണാൻ കല്യാണത്തണ്ട് മലനിരകളിൽ വൻ തിരക്ക്. മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിക്ക് സമാനമാണ് കട്ടപ്പന കല്യാണത്തണ്ട് മലനിരകളിൽ പൂവിട്ട കുറിഞ്ഞികളും. ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്കിലും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ കുറിഞ്ഞി വസന്തം പടർന്നതോടെ കാഴ്ചക്കാരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. തുടക്കത്തിൽ അങ്ങിങ്ങായി ചെറിയ തോതിൽ കണ്ട പൂക്കൾ ശക്തമായ മഴ ദിവസങ്ങൾക്ക് ശേഷം ഒരു മലനിരയാകെ പടർന്നിരിക്കുകയാണ്. വിവിധ ജില്ലകളിൽ നിന്നുള്ള സഞ്ചാരികളാണ് കുറിഞ്ഞി വസന്തം നുകരാൻ എത്തുന്നത്. സഞ്ചാരികളിൽ ഏറെയും ചെറുപ്പക്കാരണന്നതാണ് മറ്റൊരു പ്രത്യേകത. ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇടുക്കി ജലാശയത്തിൻ്റെ പശ്ചാത്തലത്തിൽ പൂവിട്ട് നിൽക്കുന്ന നീലവസന്തം ആരേയും ആകർഷിക്കുന്നതാണ്. വീശിയടിക്കുന്ന കാറ്റിൽ തലയാട്ടി നിൽക്കുന്ന നീലപൂക്കൾ, മഞ്ഞ് പെയ്യുന്ന കല്യാണത്തണ്ട് മലനിരകളെ കൂടുതൽ മനോഹരിയാക്കുന്നു. ഒരു മാസം കൂടി കഴിഞ്ഞാൽ മലനിരകൾക്ക് മുഴുവൻ നീല നിറമാകും. ഓണക്കാലത്ത് വിനോദ സഞ്ചാരികളെ വരവേൽക്കാൻ കാത്തിരിക്കുകയാണ് കല്യാണത്തണ്ടിന്റെ നീലവസന്തം.
മൂന്നാറിലെ നീലക്കുറിഞ്ഞി ലോകത്തിന് തന്നെ അത്ഭുത കാഴ്ച്ചയാണ്. 12 വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന കുറിഞ്ഞി പൂക്കൾ കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ മൂന്നാറിലെത്താറുണ്ട്. അത്രമേൽ വിശാലമല്ലെങ്കിലും കല്യാണത്തണ്ട് മലനിരകളിലും ഒരു കുറിഞ്ഞി പൂക്കാലം തന്നെയാണ് വന്നെത്തിയിട്ടുള്ളത്. കട്ടപ്പന - ചെറുതോണി റൂട്ടിൽ നിർമലാ സിറ്റിയിൽ രണ്ടു കിലോമീറ്ററോളം ഉള്ളിലേയ്ക്ക് സഞ്ചരിച്ചാൽ കല്യാണത്തണ്ട് മലനിരകളിലെത്താം. ഇവിടെ നിന്നും ഇടത്തേയ്ക്ക് മറ്റൊരു ചെറിയ മലയുടെ കൂടി മുകളിലേയ്ക്ക് കയറുമ്പോഴാണ് നീല കുറിഞ്ഞി വസന്തം ദൃശ്യമാകുക. മുൻവർഷങ്ങളിലും കല്യാണത്തണ്ടിൻ്റെ ചില സ്ഥലങ്ങളിൽ നീലകുറിഞ്ഞി പൂത്തിരുന്നു. വരും നാളുകളിൽ പൂക്കൾ കൂടുതൽ വിരിയുന്നതോടെ നിരവധി സഞ്ചാരികൾ ഈ മനോഹര കാഴ്ച തേടിയെത്തുമെന്നുറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam