
കൊച്ചി: സ്വർണവും പണവും കവർന്ന ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. അസമിലെ മൊറിഗാൺ മൊയ്റാബറിയിൽ റെക്കിബുൽ ഹുസൈൻ (24) നെയാണ് അസമിൽ നിന്ന് കുറുപ്പുംപടി പൊലീസ് പിടികൂടിയത്. രായമംഗലം കൂട്ടുമഠം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ 11 പവൻ സ്വർണവും 15,000 രൂപയും മോഷ്ടിച്ചാണ് കടന്ന് കളഞ്ഞത്.
പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഇയാൾ അസമിലേക്ക് രക്ഷപ്പെട്ടിരുന്നു. അന്വേഷണ സംഘം അസമിൽ എത്തിയെങ്കിലും പിടികൂടുകയെന്നത് ദുഷ്കരമായിരുന്നു.
വേഷം മാറി താമസിച്ച് രഹസ്യമായി നടത്തിയ ഓപ്പറേഷനിൽ ഗ്രാമത്തിലുള്ള വീട് വളഞ്ഞു. പ്രതി ഓടി തീവണ്ടിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് തീവണ്ടിയിൽക്കയറി സാഹസികമായി പിടി കൂടുകയായിരുന്നു. മോഷ്ടാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന ചെയിൻ , വളകൾ, സ്റ്റഡുകൾ, കമ്മലുകൾ , ആഭരണങ്ങളുടെ ചെറിയ ഭാഗങ്ങൾ എന്നിവ കണ്ടെടുത്തു. എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വി രാജേഷ് കുമാർ, സബ് ഇൻസ്പെക്ടർ ബിഎം ചിത്തുജി, സീനിയർ സിപിഒമാരായ ശ്രീജിത്ത് രവി, അരുൺ കെ കരുണ്‍, സിപിഒ എംആർ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam