
തിരുവനന്തപുരം: കുവൈത്തിൽ ഫ്ളാറ്റിലുണ്ടായ ദുരന്തത്തിൽ മരണപ്പെട്ട നെടുമങ്ങാട് വലിയമല സ്വദേശി അരുൺ ബാബുവിന്റെ സംസ്കാരം അദ്ദേഹം പുതുതായി പണികഴിപ്പിച്ചുകൊണ്ടിരുന്ന വീട്ടുവളപ്പിലാണ് നടന്നത്. മൃതദേഹം ആദ്യം പൂവത്തൂരിലെ ഭാര്യവീട്ടിൽ എത്തിച്ച ശേഷം ഉഴമലയ്ക്കലിലെ കുടുംബവീട്ടിൽ പൊതുദർശനത്തിന് വച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്നു അരുൺ ബാബു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
അരുൺ ബാബുവിന്റെ മരണം കഴിഞ്ഞ ദിവസം എൻബിടിസി അധികൃതരാണ് വീട്ടുകാരെ അറിയിച്ചത്. വിരലടയാളം വെച്ചാണ് അരുൺ ബാബുവിനെ അധികൃതർ തിരിച്ചറിഞ്ഞത് കുവൈത്തിലെ ഒരു കമ്പനിയിൽ പർച്ചേസറായി ജോലി ചെയ്തുവരികയായിരുന്നു അരുൺ ബാബു. എട്ടു വർഷമായി ഈ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഏഴ് മാസം മുമ്പാണ് അരുൺ ബാബു അവധി കഴിഞ്ഞ് കുവൈത്തിലേക്ക് തിരികെ പോയതെന്ന് കുടുംബം പറയുന്നു. രണ്ടു ദിവസമായി അരുണിനെ ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്നും ദുരന്തവാർത്തയറിഞ്ഞ് തുടർന്ന് കമ്പനിയിൽ വിളിച്ച് അന്വേഷിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു.
തുടർന്നാണ് കഴിഞ്ഞ ദിവസം അരുണിന്‍റെ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തിയതായി കുടുംബത്തിന് വിവരം ലഭിക്കുന്നത്. ഉച്ചയോടെ വിരലടയാളം പരിശോധന ഫലം വന്ന ശേഷം അധികൃതർ വീട്ടുകാരെ ഔദ്യോഗികമായി മരണ വിവരം അറിയിക്കുകകയായിരുന്നു. അരുണിന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. കുര്യാത്തിയിലെ വസതിയിൽ അരുൺ ബാബുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ നൂറ് കണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. രാവിലെ മുതൽ വിമാനത്താവളത്തിൽ കാത്തുനിന്ന ഉറ്റവരുടെ കണ്ണീരും വിലാപങ്ങളും ആരുടേയും ഹൃദയം തകർക്കുന്നതായിരുന്നു. കട ബാധ്യതകള്‍ ഒഴിഞ്ഞ് പുതിയ വീട്ടിൽ സ്വസ്ഥമായ ജീവിതം ആഗ്രഹിച്ച കുടുംബത്തിന്റെ ഏക ആശ്രയമാണ് കുവൈത്തില്‍ തീപ്പിടിത്തത്തില്‍ പൊലിഞ്ഞത്.
Read More : കുവൈത്ത് ദുരന്തം: ബിനോയിക്കും നൂഹിനും മുരളീധരനും ഷമീറിനും കണ്ണീരോടെ വിട; അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ജനസഞ്ചയം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam