
ഇടുക്കി: ഗൂഡാര്‍വിള എസ്റ്റേറ്റില്‍ കണ്ണന്‍ ദേവന്‍ കമ്പനി മാനേജര്‍ക്കെതിരെ തൊഴിലാളികളുടെ പന്തംകൊളുത്തി പ്രകടനം. എസ്റ്റേറ്റ് ലയങ്ങളുടെ അറ്റക്കുറ്റപ്പണികള്‍ നടത്തുക, കുടിവെള്ളം ഉറപ്പുവരുത്തുക, തൊഴിലാളികളുടെ മക്കള്‍ക്ക് ജോലിനല്‍കുക, റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐ എന്‍ ടി യു സിയുടെ എസ് ഐ പി ഡബ്ലു യൂണിയന്‍ പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ ഇന്നലെ വൈകുന്നേരം കമ്പനി ഓഫീസിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തിയത്.
മാനേജറുടെ തെറ്റായ നയങ്ങള്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതായി തൊഴിലാളികള്‍ ആരോപിക്കുന്നു. നാലുപേരുടെ സൂപ്രവൈസര്‍ ഒഴിവുണ്ടായിട്ടും ഇത് നികത്തുന്നതിന് അധിക്യതര്‍ തയ്യാറാകുന്നില്ലെന്നും സമരക്കാര്‍ ആരോപിക്കുന്നു. രണ്ട് ദിവസം മുമ്പാണ് എസ്റ്റേറ്റ് ഓഫീസിന് മുമ്പില്‍ യൂണിയന്‍ നേതാക്കളുടെ നേത്യത്വത്തില്‍ സമരം ആരംഭിച്ചത്. എന്നാല്‍ മാനേജ്മെന്റ്, തൊഴിലാളികളുമായി ചര്‍ച്ചകള്‍ നടത്താന്‍ തയ്യറാകാത്തതോടെ സമരം ശക്തമാക്കുകയാണ് പ്രവര്‍ത്തകര്‍.
ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍, കണ്ണന്‍ ദേവന്‍ കമ്പനികള്‍ക്കെതിരെ ദിവസങ്ങളായി തൊഴിലാളികള്‍ സമരത്തിലാണ്. ശമ്പള വര്‍ദ്ധനവാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്. 2015 ല്‍ പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തില്‍ കമ്പനികള്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും ദിവസക്കൂലി 500 രൂപയായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam