കുമളിയിൽ തോട്ടഭൂമി വില്‍ക്കുന്നു,നിയമ വിരുദ്ധ കച്ചവടത്തിൽ പങ്കാളിയായി പഞ്ചായത്തും,റവന്യുവകുപ്പിന്‍റെ അനാസ്ഥ

By Web TeamFirst Published Dec 7, 2022, 7:30 AM IST
Highlights

സെന്റിന് 70,000 രൂപ വിലയുള്ള ഭൂമി ഒരുലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപയ്ക്കാണ് പഞ്ചായത്ത് വാങ്ങുന്നത്. പഞ്ചായത്തിന്‍റെ പദ്ധതി യാഥാര്‍ഥ്യമായാൽ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുളളവ നിര്‍മിക്കാനാണ് റിയൽ എസ്റ്റേറ്റു മാഫിയയുടെ സഹായത്തോടെ സ്വകാര്യ വ്യക്തികള്‍ ചുറ്റുമുള്ള സ്ഥലം വാങ്ങിക്കൂട്ടുന്നത്

 

ഇടുക്കി: കുമളിയിൽ നിയമ വിരുദ്ധമായി തോട്ടഭൂമി മുറിച്ച് വില്‍ക്കുന്നു. എം.എം.ജെ. പ്ലാന്റേഷന്‍റെ കൈവശമിരുന്ന ചുരക്കുളം എസ്റ്റേറ്റിന്‍റെ തോട്ട ഭൂമിയാണ് മുറിച്ച് വില്‍പന നടത്തുന്നത്. ഇത്തരത്തിൽ നിയമം ലംഘിച്ച് മുറിച്ചു വിറ്റ ഭൂമി വികസന പ്രവർത്തനങ്ങൾക്കായി കുമളി പഞ്ചായത്തും വാങ്ങുന്നു. അതേസമയം വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം വാങ്ങിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം

ഇടുക്കിയിലെ പെരിയാര്‍ വില്ലേജില്‍നിന്നും കുമളി വില്ലേജിന്‍റെ  ഭാഗമാക്കിയ സര്‍വേ നമ്പര്‍65 ഡിയിലുള്ള സ്ഥലം ചുരക്കുളം ടീ എസ്റ്റേറ്റിന്‍റെ തോട്ടഭൂമിയില്‍ ഉള്‍പ്പെട്ടതാണ്. 2008 ഇതിൽ കുറച്ചു ഭാഗം മുറിച്ചു വിറ്റു. തോട്ടം മുറിച്ചു വില്‍ക്കാനോ തരം മാറ്റാനോ കെട്ടിടങ്ങള്‍ പണിയാനോ പാടില്ലെന്ന നിയമം ലംഘിച്ചായിരുന്നു വിൽപന. ഈ സ്ഥലമാണിപ്പോൾ വീണ്ടും മുറിച്ചു വിൽക്കുന്നത്. വിറ്റതിൽ ചിലയിടത്ത് പഞ്ചായത്തിന്‍റെ പെര്‍മിറ്റു പോലുമില്ലാതെ നിർമാണം തകൃതിയായി നടക്കുന്നു. ബി.ടി.ആറില്‍ പുരയിടം എന്ന രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ കെട്ടിടം പണിയാന്‍ തടസമില്ലെന്ന് കുമളി വില്ലേജ് ഓഫസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. തോട്ടം ഭൂമിയാണെന്നും തോട്ടം നികുതി അടച്ചിരുന്നതാണെന്നുമുള്ള വസ്തുതകള്‍ മറച്ചു വച്ചാണ് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്

ഇവിടെയാണ് കുമളി പഞ്ചായത്തും അഞ്ചരയേക്കര്‍ സ്ഥലം വാങ്ങുന്നത്. കൈവശക്കാരൻ നൽകിയ രേഖകളിൽ തോട്ടം മുറിച്ച് വാങ്ങിയതാണെന്ന് വ്യക്തമായിട്ടും പഞ്ചായത്ത് നടപടികളുമായി മുന്നോട്ടു പോകുകയാണ്. സ്റ്റേഡിയം, ബ്ഡ്സ് സ്‌ക്കൂള്‍ എന്നിവക്കാണ് നിർമ്മാണ നിരോധമുള്ള സ്ഥലം വാങ്ങുന്നത്. സർക്കാരിൽ സമ്മർദം ചെലുത്തി നിർമാണം നടത്താനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. സെന്റിന് 70,000 രൂപ വിലയുള്ള ഭൂമി ഒരുലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപയ്ക്കാണ് പഞ്ചായത്ത് വാങ്ങുന്നത്. പദ്ധതി യാഥാര്‍ഥ്യമായാൽ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുളളവ നിര്‍മിക്കാനാണ് റിയൽ എസ്റ്റേറ്റു മാഫിയയുടെ സഹായത്തോടെ സ്വകാര്യ വ്യക്തികള്‍ ചുറ്റുമുള്ള സ്ഥലം വാങ്ങിക്കൂട്ടുന്നത്. മുറിച്ചു വിൽപന സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടന്ന് അന്വേഷിച്ച് റിപ്പോർട്ട് സമപ്പിക്കാൻ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍റവന്യൂ ഉദ്യോഗസ്ഥര്‍മനപൂര്‍വ്വം വൈകിപ്പിക്കുകയാണ്. ഇവിടെ നിന്നും വന്മരങ്ങൾ ഉൾപ്പെടെ മുറിച്ചു കടത്തിയിട്ടും വനംവകുപ്പ് നടപടിയൊന്നും എടുത്തിട്ടുമില്ല

മണ്ണ് മാഫിയ വീട് തക‍‍ർത്ത സംഭവം:പഞ്ചായത്തിന് വീഴ്ച,സംരക്ഷണ ഭിത്തി കെട്ടിനൽകാൻ കലക്ടറുടെ ഉത്തരവ്

click me!