
പത്തനംതിട്ട: കോന്നിയിൽ ബന്ധുക്കൾ കയ്യൊഴിഞ്ഞ വയോധികയുടെ മൃതദേഹം സംസ്ക്കരിക്കാൻ സ്ഥലം നൽകി സിപിഐ ലോക്കൽ സെക്രട്ടറി. ഐരവൺ സ്വദേശി ശാരദയുടെ മൃതദേഹമാണ് ലോക്കൽ സെക്രട്ടറി വിജയ വിൽസന്‍റെ വീട്ടുവളപ്പിൽ സംസ്കരിച്ചത്. ശാരദയുടെ മരുമകന്‍റെ ബന്ധുക്കളാണ് മൃതദേഹം അടക്കം ചെയ്യാൻ സ്ഥലം നിഷേധിച്ചതെന്നാണ് ആരോപണം.
മകൾ ഇന്ദിരക്കൊപ്പമാണ് ശാരദ താമസിച്ചിരുന്നത്. ഇന്ദിരയുടെ ഭർത്താവ് നേരത്തെ മരിച്ചു. ഭർത്താവിനും സഹോദരങ്ങൾക്കും ഒരേപോലെ അവകാശപ്പെട്ട ഭൂമിയിലാണ് ഇവർ താമസിക്കുന്നത്. ഇന്ദിരയും ഭർത്താവിന്‍റെ ബന്ധുക്കളും തമ്മിൽ സ്ഥലം സംബന്ധിച്ച തർക്കങ്ങൾ നടക്കുന്നതിനിടയിലാണ് ശാരദ മരിക്കുന്നത്. ഇന്ദിരയുടെ ഭർത്താവിന്‍റെ സഹോദരനാണ് സംസ്കരിക്കാൻ സ്ഥലം നൽകില്ലെന്ന നിലപാടെടുത്തത്. നാട്ടുകാരും പൊലീസും ഇടപെട്ടിട്ടും സ്ഥലം നൽകാൻ ബന്ധുക്കൾ തയ്യാറായില്ല.
മൃതദേഹവുമായി എന്ത് ചെയ്യണമെന്നറിയാതെ ഇന്ദിര പ്രതിസന്ധിയിലായതോടയാണ് അയൽവാസി കൂടിയായ വിജയ വിത്സൻ സ്വന്തം ഭൂമി നൽകാൻ തയ്യാറായത്. സിപിഐ ഐരവൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംസ്ക്കാര ചടങ്ങുകളും നടത്തിയത്. സ്ഥലം നൽകാതിരുന്ന ബന്ധുക്കൾ കാരണം സംബന്ധിച്ചുള്ള പ്രതികരണത്തിന് തയ്യാറായിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam