
പാലക്കാട്: പട്ടാമ്പി നഗരസഭയിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട്. മോതിരം ചിഹ്നത്തിൽ മത്സരിച്ച ഡിവിഷൻ 12 ലെ അബ്ദുൽ കരീമിനാണ് പൂജ്യം വോട്ട് ലഭിച്ചത്. വെൽഫെയർ പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി സാജിദ് കെ പിക്ക് എൽ ഡി എഫ് വോട്ട് നൽകിയെന്നാണ് ആക്ഷേപം. യു ഡി എഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥി ടി പി ഉസ്മാൻ ആണ് ഇവിടെ ജയിച്ചത്. വോട്ടേടുപ്പ് ദിനത്തിൽ ലീഗ് - വെൽഫെയർ പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കുണ്ടായിരുന്നു. അതേസമയം കഴിഞ്ഞ തവണ എൽ ഡി എഫ് ജയിച്ച പട്ടാമ്പി നഗരസഭ ഭരണം ഇക്കുറി യു ഡി എഫ് തിരിച്ചുപിടിച്ചു. യു ഡി എഫ് 17 സീറ്റ് നേടിയപ്പോൾ എൽ ഡി എഫ് 6 ലേക്ക് ഒതുങ്ങി. ഒരു സീറ്റ് എൻ ഡി എയും സ്വന്തമാക്കി.
അതേസമയം മണ്ണാർക്കാട് നഗരസഭയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് ഒരു വോട്ട് മാത്രം ലഭിച്ചതും ചർച്ചയായിട്ടുണ്ട്. ടി വി ചിഹ്നത്തിൽ ഒന്നാം വാർഡ് കുന്തിപ്പുയയിൽ മത്സരിച്ച എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഫിറോസ്ഖാനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്. യു ഡി എഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ സി അബ്ദുൽ റഹ്‌മാൻ ആണ് 301 വോട്ട് നേടി വാർഡില്‍ നിന്ന് ജയിച്ചത്. വാർഡിലെ വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർത്ഥി സിദ്ദീഖ് കുന്തിപ്പുഴക്ക് 179 വോട്ടും സ്വതന്ത്രന് 65 വോട്ടും ബി ജെ പിക്ക് എട്ട് വോട്ടും ലഭിച്ചു. വാർഡിൽ എൽ ഡി എഫ് വെൽഫെയർ പാർട്ടി ധാരണയെന്ന് ആക്ഷേപമുണ്ടായിരുന്നു. പിന്നാലെ അവസാന ഘട്ടത്തിലായിരുന്നു എൽ ഡി എഫ് സ്ഥാനാർത്ഥിയെ നിർത്തിയത്. പാർട്ടിക്കാർ പാലം വലിച്ചെന്ന ആക്ഷേപമാണ് ഇവിടെയും ഉയരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam