സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ കുടിശ്ശികയുള്ളവർക്ക് സർക്കാർ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 30.12.2024-ന് മുൻപുള്ള ചെല്ലാനുകൾക്ക് 30.04.2026-നുള്ളിൽ പകുതി തുക അടച്ച് കേസ് തീർപ്പാക്കാം. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഇതിനായി രജിസ്റ്റർ ചെയ്യണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് സുവർണ്ണാവസരം. കുടിശ്ശികയുള്ള ചെല്ലാനുകളിലെ പിഴത്തുകയുടെ പകുതി മാത്രം അടച്ച് കേസ് തീർപ്പാക്കാനുള്ള അനുമതി സർക്കാർ നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് (മാർച്ച് 15) പുറത്തിറങ്ങി.

30.12.2024ന് മുൻപ് ചുമത്തിയിട്ടുള്ള ചെല്ലാനുകൾക്ക് മാത്രമായിരിക്കും ഈ ഇളവ് ലഭിക്കുക. ഇളവ് ലഭിക്കണമെങ്കിൽ 30.04.2026-നുള്ളിൽ പിഴത്തുക അടച്ചു തീർക്കേണ്ടതുണ്ട്. ഇളവ് ആനുകൂല്യം നേടുന്നതിനായി വാഹന ഉടമകൾ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://services.mvd.kerala.gov.in വഴി രജിസ്റ്റർ ചെയ്യണമെന്നും മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

വർഷങ്ങളായി അടച്ചുതീർക്കാത്ത പിഴകൾ മൂലം വാഹനങ്ങളുടെ ഫിറ്റ്‌നസ്, ആർ.സി പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം എന്നിവ തടസ്സപ്പെട്ടിരുന്നവർക്ക് ഈ പുതിയ ഉത്തരവ് വലിയ സഹായമാകും. ക്യാമറ വഴിയുള്ള പിഴകൾ ഉൾപ്പെടെയുള്ളവയ്ക്കും ഈ ഇളവ് ബാധകമാകുമെന്നാണ് ലഭിക്കുന്ന സൂചന.