
മലപ്പുറം: വേങ്ങരയില്‍ കട പരിശോധനയ്ക്കിടെ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അതിക്രമം. കൃത്യനിര്‍വഹണം
തടസപ്പെടുത്തിയതിനും ജീവനക്കാരന്റെ കഴുത്തിന് പിടിച്ചെന്നുമുള്ള പരാതിയില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് വേങ്ങര കുറ്റൂര്‍ മാടംചിനയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ലീഗല്‍ മെട്രോളജി തിരൂരങ്ങാടി ഇന്‍സ്പെക്ടര്‍ സജ്നയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. കടയിലെ മുദ്ര പതിപ്പിക്കാത്ത ത്രാസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവേ പുറത്തു നിന്നെത്തിയ ചിലര്‍ തടയുകയായിരുന്നു. തുടര്‍ന്ന് വലിയ വാക്കേറ്റമുണ്ടായി. ഇത് മൊബൈലില്‍ പകര്‍ത്തുന്നതിടെ ഡ്രൈവറെ കഴുത്തിന് പിടിച്ചെന്നും സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചെന്നുമാണ് ഉദ്യോഗസ്ഥരുടെ പരാതി.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പരാതിയുണ്ട്. വേങ്ങര സ്വദേശി സെയ്ദ് ടി.പി എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരോ വര്‍ഷവും ത്രാസ് പരിശോധിച്ച് മുദ്ര പതിപ്പിക്കാണം. ഇത് ലംഘിച്ചതിന് ലീഗല്‍ മെട്രോളജി വകുപ്പ് കടയുടമയ്ക്കെതിരെ കേസെടുത്തു. രണ്ടായിരം രൂപയാണ് ഇതിനുള്ള പിഴ ചുമത്തിയിരിക്കുന്നത്.
ഓണക്കാല പരിശോധന: 46 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി, പിഴ ഈടാക്കിയത് ലക്ഷങ്ങള്‍
കോട്ടയം: കോട്ടയം ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഓണക്കാല പരിശോധനകള്‍ തുടരുന്നു. കണ്‍ട്രോളര്‍ വി.കെ അബ്ദുള്‍ ഖാദറിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന. ഇതുവരെ 46 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും 1,91000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ശരിയായ രീതിയില്‍ അല്ലാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, വില കൂടുതല്‍ വാങ്ങുക, വില തിരുത്തി വില്‍പന നടത്തുക, രജിസ്ട്രേഷന്‍ എടുക്കാതിരിക്കുക, അളവില്‍ കുറച്ച് വില്‍പ്പന നടത്തുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനാണ് പരിശോധനകള്‍ നടത്തുന്നത്. ഉത്രാട ദിവസം വരെ പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ ഇ.പി അനില്‍ കുമാര്‍, സുജ ജോസഫ് എന്നിവര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam