
തൃശൂർ: ചാലക്കുടി മേഖല പുലിപ്പേടിയില്‍. കൊരട്ടയില്‍ പുലിഭീതി നിലനില്‍ക്കെയാണ് കോടശേരിയിലെ വാരംകുഴിയില്‍ പുലിഭീതി ഉയരുന്നത്. രണ്ടുകൈ വാരംകുഴി വലരിയില്‍ വീട്ടില്‍ വിപിന്റെ വളര്‍ത്തുനായയെയാണ് പുലി ആക്രമിച്ചത്. തിങ്കള്‍ രാത്രി 8.30 ഓടെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ പുലി ഓടിപോകുന്നതായി കണ്ടു. ചൊവ്വ രാവിലെയാണ് വളര്‍ത്തുനായയെ കൊന്നിട്ട നിലയില്‍ കണ്ടെത്തിയത്.
കൊരട്ടിയിലെ ചിറങ്ങരയില്‍ കഴിഞ്ഞ 14 മുതല്‍ പുലിഭീതിയിലാണ്. ഇവിടേയും വളര്‍ത്തുനായയെണ് പുലി പിടിച്ചുകൊണ്ടുപോയത്. സി സി ടി സി ദൃശ്യങ്ങളില്‍ നിന്നും നായയെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് വനംവകുപ്പ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. പിന്നീട് പുലിയെ പിടികൂടാനായി രണ്ട് കൂടുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ പുലിയെ പിടികൂടാനായിട്ടില്ല. സമീപത്തെ ഗവ. ഓഫ് ഇന്ത്യ പ്രസ് ഭാഗത്തും പഴയ മദുര കോട്‌സിന്റെ ഭാഗത്തും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇവിടെ അഞ്ച് കാമറകള്‍ സ്ഥാപിക്കുമെന്ന് വാഴച്ചാല്‍ ഡി എഫ് ഒ ആര്‍ ലക്ഷ്മി അറിയിച്ചു. ഈ ഭാഗത്തും പുലിയെ കണ്ടതായി പറയപ്പെടുന്നതിനാലാണ് കാമറകള്‍ സ്ഥാപിക്കുന്നത്.
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന വാർത്ത വളര്‍ത്തുനായയെ പിടികൂടിയ പുലിക്ക് കെണിയൊരുക്കാനായി പുലിക്കൂട് കൊണ്ടുവന്നു എന്നതാണ്. ചിറങ്ങര മംഗലശ്ശേരിയിലാണ് കൂട് എത്തിച്ചിരിക്കുന്നത്. കോതമംഗലത്ത് നിന്നും ലോറി മാര്‍ഗമെത്തിച്ച കൂടി ക്രെയിന്‍ ഉപയോഗിച്ച് ഇറക്കിവച്ചു. കൂട്ടില്‍ ഇരയെയിട്ട് കൂട് സജ്ജമാക്കാണമെങ്കില്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വേണം. ഇതിനായി കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസം വനംവകുപ്പ് ഡ്രോണ്‍ നിരീക്ഷണം നടത്തിയെങ്കിലും പുലി സാന്നിധ്യം കണ്ടെത്താനായില്ല. നേരത്തെ വനംവകുപ്പ് നാല് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. എന്നാല്‍ പുലിയെ പലയിടത്തായും കണ്ടതായി നാട്ടുകാരില്‍ പലരും പറയുന്നുണ്ട്. പുലി പേടിയില്‍ പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇവിടത്തുകാര്‍ക്ക്. ഇക്കഴിഞ്ഞ 14 ന് ചിറങ്ങര ധനേഷിന്റെ വീട്ടുമുറ്റത്ത് നിന്നും അജ്ഞാത ജീവി വളര്‍ത്തുനായയെ പിടിച്ചുകൊണ്ടുപോയിരുന്നു. സി സി ടി വി ദൃശ്യങ്ങളില്‍ പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങളും പതിഞ്ഞിരുന്നു. തുടര്‍ന്ന് വനംവകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ അജ്ഞാത ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് പുലിയെ പിടകൂടാനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം