
ചാരുംമൂട്: മഴ തിമിർത്തു പെയ്യുമ്പോൾ താമരക്കുളം ചത്തിയറപുഞ്ചയിൽ ചാകരക്കാലം. പാലത്തിന്റെ ഇരുവശങ്ങളിലായി ഏക്കറു കണക്കിന് വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പുഞ്ചയിൽ നിന്നാണ് നാട്ടുകാരടക്കം മീൻ പിടിക്കുന്നത്. ഏട്ട, കുറുവ, കട്ട്ള, ആറ്റുവാള തുടങ്ങിയ മത്സ്യങ്ങളാണ് ധാരാളം ലഭിക്കുന്നത്. വീശുവല, മടവല, ചൂണ്ട തുടങ്ങിയവ ഉപയോഗിച്ചാണ് മീൻപിടുത്തം. മഴക്കാലത്തെല്ലാം ഇവിടെ നിന്ന് നാട്ടുകാരടക്കം മത്സ്യം പിടിക്കുക പതിവാണ്. ലഭിക്കുന്ന മീൻ റോഡരിൽവെച്ചു തന്നെ വിൽക്കും. ചിലർ വീടുകളിലേക്ക് കൊണ്ടുവരും. കിലോയ്ക്ക് 200 രൂപ മുതൽ 350 രൂപവരെയാണ് വില. ഇത്തവണത്തെ പെയ്ത്തിലും ചാകരയാണെന്നാണ് മത്സ്യം പിടിക്കുന്നവർ പറയുന്നത്. മഴ കുറയും വരെ മീൻപിടുത്തവും വിൽപനയും തുടരും. ജീവനോടെയുള്ള മീൻ വാങ്ങാൻ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകളെത്തുന്നുണ്ട്.
കേരളത്തിൽ മഴ തുടരാൻ സാധ്യത
അതേസമയം, വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത. ഉച്ചയ്ക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയുമെങ്കിലും, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയെ കരുതിയിരിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. നാളെയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
Read More... ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച 15കാരൻ മരിച്ചു, ജാഗ്രത വേണം