
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ തേനീച്ച കർഷകരുടെ ജീവിതം തകർച്ചയിൽ. സമയത്ത് തേൻ സംഭരിക്കാൻ കഴിയാതെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. തേനീച്ച കർഷകരുടെ സീസൺ കാലമാണ് ജനുവരി മുതൽ മെയ് വരെയുളള മാസങ്ങൾ. പ്രതീക്ഷയോടെ കാത്തിരുന്ന തേൻ സീസൺ കൊവിഡ് കവർന്നതോടെ തേനീച്ച കർഷകരുടെ ഒരു വർഷത്തെ അധ്വാനമാണ് പാഴാകുന്നത്.
റബർ തോട്ടങ്ങളിൽ തേൻകൂടുകൾ സ്ഥാപിച്ചാണ് തേൻ ശേഖരിക്കുന്നത്. ഇതിനായി പലരും ജില്ലകൾ കടന്നാണ് യാത്ര ചെയ്യുന്നത്. ലോക്ഡൗൺ ആയതോടെ തേൻ ശേഖരിക്കാനായുളള യാത്രകൾ മുടങ്ങി. തേനീച്ച കർഷകർക്ക് യാത്ര ചെയ്യാൻ സർക്കാർ അനുമതി നൽകിയെങ്കിലും സാന്പത്തിക പ്രയാസം മൂലം പലരുടേയും യാത്രകൾ മുടങ്ങി. ഇതോടെ കൃത്യമായി പരിപാലിക്കാനാകാതെ തേനീച്ചക്കൂടുകളും ശോചനീയാവസ്ഥയിലാണ്.
രണ്ടായിരത്തോളം തേനീച്ച കർഷകരാണ് സംസ്ഥാനത്തുളളത്. പ്രളയവും വരൾച്ചയും മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധിക്ക് ശേഷം കൊവിഡ് കൂടിയെത്തിയതോടെ ഇവരുടെ നഷ്ടക്കണക്ക് പെരുകുകയാണ്. ദുരിതം മറികടക്കാൻ സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam