അബ്ദുൾ റഹീമിന്റെ സത്യസന്ധതക്ക് സ്വർണത്തിളക്കം. വഴിയരികിൽ കിടന്ന് കിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെ നൽകിയ ഇദ്ദേഹത്തിന്റെ സുമനസിന് മുന്നിൽ ദീപ എന്ന വീട്ടമ്മക്ക് പറയാൻ നന്ദിയുടെ നൂറ് വാക്കുകൾ.
അമ്പലപ്പുഴ: അബ്ദുൾ റഹീമിന്റെ സത്യസന്ധതക്ക് പത്തരമാറ്റ്. വഴിയരികിൽ കിടന്ന് കിട്ടിയ പണമടങ്ങിയ പേഴ്സ് തിരികെ നൽകിയ ഇദ്ദേഹത്തിന്റെ സുമനസിന് മുന്നിൽ ദീപ എന്ന വീട്ടമ്മക്ക് പറയാൻ നന്ദിയുടെ നൂറ് വാക്കുകൾ.
വണ്ടാനം കണ്ണങ്ങേഴം അബ്ദുൾ റഹീമിനാണ് കുറവൻതോട് ജംഗ്ഷന് സമീപം വെമ്പാല മുക്കിൽ നിന്ന് കഴിഞ്ഞ രാത്രിയിൽ പേഴ്സ് ലഭിച്ചത്. വീട്ടിലേക്ക് നടന്നു പോകുമ്പോൾ കാലിൽ എന്തോ തട്ടി. എടുത്തു നോക്കിയപ്പോൾ പണവും എടിഎം കാർഡുകളും മറ്റ് രേഖകളുമാണ് ഇതിൽ ഉണ്ടായിരുന്നത്.
ഇതിൽ നിന്ന് കൊല്ലത്തുള്ള ചില സ്ഥാപനങ്ങളുടെ ബില്ലുകളും കണ്ടു. തൊട്ടടുത്ത വിവാഹ വീട്ടിൽ വന്ന ആരുടെയെങ്കിലുമായിരിക്കാം പേഴ്സെന്ന് ഇദ്ദേഹത്തിന് മനസിലായി.
തൊട്ടടുത്ത ദിവസം പേഴ്സുമായി അബ്ദുൾ റഹീം വിവാഹ വീട്ടിലെത്തി ആരുടെയെങ്കിലും പേഴ്സ് നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഒടുവിലാണ് പേഴ്സിന്റെ ഉടമ പുന്നപ്ര പത്മ വിലാസം കൃഷ്ണകുമാറിന്റെ ഭാര്യ ദീപയെ കണ്ടെത്തിയത്. ചില്ലറ ഉൾപ്പെടെ 3,053 രൂപയാണ് ഇതിലുണ്ടായിരുന്നത്.