ആശുപത്രിയിലേക്ക് പോകുംവഴി ഓട്ടോറിക്ഷയിൽ സ്വർണവും പണവും അടങ്ങിയ ബാഗ് മറന്നുവെച്ച യുവതിക്ക് തുണയായി പൊലീസ്. യുവതി പരാതി നൽകിയതിന് പിന്നാലെ, സത്യസന്ധനായ ഓട്ടോ ഡ്രൈവർ ഷമീർ ബാഗ് സുരക്ഷിതമായി തിരികെ ഏൽപ്പിച്ചു. ഡ്രൈവറുടെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.

കൊല്ലം: ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മകളുടെ അടുത്തേക്ക് എത്തുന്നതിനു വേണ്ടിയാണ് പള്ളിമുക്കിൽ നിന്ന് യുവതി ഓട്ടോറിക്ഷയിൽ കയറിയത്. യാത്രയ്ക്കിടെ ഏഴ് പവനോളം സ്വർണവും പണവും അടങ്ങിയ ബാഗ് ഓട്ടോറിക്ഷയിൽ മറന്ന് വയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തി ഓട്ടോറിക്ഷ മടങ്ങിയ ശേഷമാണ് ബാഗ് നഷ്ടപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞത്. യുവതി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി സഹായം തേടി. ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം ഈസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർ സരിതയുടെ നേതൃത്വത്തിൽ യുവതിയുമായിപൊലീസ് സംഘം പള്ളിമുക്കിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ എത്തി.

എന്നാൽ ഓട്ടോറിക്ഷ അവിടെ ഉണ്ടായിരുന്നില്ല. എന്നാൽ ഓട്ടോറിക്ഷയിൽ കണ്ട ബാഗും അതിലെ സ്വർണവും പണവും ഓട്ടോറിക്ഷ ഡ്രൈവർ ഷമീർ കൃത്യമായി സൂക്ഷിച്ചു വെച്ചിരുന്നു. അൽപസമയത്തിന് ശേഷം ഓട്ടോറിക്ഷയുമായി സ്റ്റാൻഡിലെത്തിയ ഷമീർ, പൊലീസ് സംഘത്തെ ഏൽപിക്കാനായി തന്‍റെ വാഹനത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും അടങ്ങിയ ബാഗ് പൊലീസിന്‍റെ സാന്നിധ്യത്തിൽ യുവതിക്ക് തിരികെ ഏൽപ്പിച്ചു. ഡ്രൈവർ ഷെമീറിനെ പൊലീസ് അഭിനന്ദിച്ചു.