
അഞ്ചല്‍: കൊല്ലം ഏരൂരിൽ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എൽ പി സ്കൂൾ താത്കാലിക സ്വീപ്പർ അറസ്റ്റിൽ. തുമ്പോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് പിടിയിലായത്. അഞ്ച് കുട്ടികളുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
അധ്യയന വർഷം തുടങ്ങി മൂന്നാം മാസം തുടങ്ങിയതാണ് കുമാരപിള്ളയുടെ ലൈംഗികാതിക്രമം. അധ്യാപകർ എത്തും മുൻപ് രാവിലെ എട്ടേമുക്കാലോടെ സ്കൂളിൽ എത്തി പത്രം വായിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന കുട്ടികളാണ് പ്രധാന ഇര. ഉച്ചഭക്ഷണ ഇടവേളയിലും ഉപദ്രവം തുടരും. കഴിഞ്ഞ ശനിയാഴ്ച ഈ വിവരം ഒരു പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. അവർ മറ്റ് കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോഴാണ് കൂടുതൽ കുട്ടികൾക്ക് സമാന പരാതിയുള്ളതായി മനസിലാകുന്നത്.
ഏരൂര്‍ പോലീസില്‍ അഞ്ച് പരാതികളെത്തി. പോക്സോ ഉൾപ്പെടെ ചുമത്തി കേസെടുത്ത പോലീസ് കുട്ടികളുടെ വീടുകളിലെത്തി മൊഴിയെടുത്തു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ നെഞ്ചുവേദനയെന്ന് പറഞ്ഞ് കുമാരപിള്ള അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കേസുകളുടെ എണ്ണം കൂടിയതോടെ അന്വേഷണം പുനലൂര്‍ ഡി.വൈ.എസ്‍.പി അന്വേഷണം ഏറ്റെടുത്തു. ആശുപത്രിയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam