പാട്ടു കേട്ടുറങ്ങാം! താരാട്ടുപാട്ടുമായി ശിശു പരിപാലന കേന്ദ്രം

By Shamil AmeenFirst Published Aug 10, 2022, 9:22 PM IST
Highlights

പൂര്‍ണ്ണമായും ശിശുസൗഹൃദമായി കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രം അണിയിച്ചൊരുക്കിയത്.

കൽപ്പറ്റ: കളിപ്പാട്ടങ്ങളും കളിചിരികളുമായി വയനാട് കളക്ട്രേറ്റിൽ 'പിച്ചാ പിച്ചാ' ശിശുപരിപാലന കേന്ദ്രം ഉണര്‍ന്നു. സംസ്ഥാനത്തെ പുതുതായി തുടങ്ങിയ 25 ശിശുപരിപാലകേന്ദ്രങ്ങളിൽ ഒന്നാണ് വയാനാട്ടിലും തുടങ്ങിയത്. പൂര്‍ണ്ണമായും ശിശുസൗഹൃദമായി കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രം അണിയിച്ചൊരുക്കിയത്. സര്‍ക്കാർ ജീവനക്കാരുടെ 6 മാസം മുതൽ 6 വയസ്സു വരെയുള്ള കുഞ്ഞുങ്ങളുടെ പരിപാലനവും, പരിചരണവും രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ ഈ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. 

കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങൾ, നിരീക്ഷണ പഠന സാമഗ്രികള്‍, പാട്ടുപെട്ടി, ഉറങ്ങാന്‍  തൊട്ടിലുകളും ബേബി കട്ടിലുകളും, കുഞ്ഞു നാളിലെ ശുചിത്വ ബോധം വളര്‍ത്തുന്നതിനും, മാലിന്യം നിക്ഷേപിക്കുന്നതിനുമായി ടോയ്ബിന്നുകള്‍, അക്ഷരങ്ങളും ചുറ്റുപാടുകളും തിരിച്ചറിയാന്‍ സഹായിക്കുന്ന ചിത്രങ്ങൾ, ബേബി സൗഹൃദ ഫര്‍ണിച്ചറുകൾ, മുലയൂട്ടുന്ന അമ്മമാര്‍ക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക സ്ഥല സൗകര്യങ്ങള്‍ എല്ലാം ഈ കേന്ദ്രത്തിലുണ്ട്. 

കൂടാതെ ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗ്യാസ് അടുപ്പ് തുടങ്ങിയ സൗകര്യങ്ങളും കല്‍പ്പറ്റ സിവിൽ സ്റ്റേഷനിലെ 'പിച്ചാ...പിച്ചാ' ശിശുപരിപാലന കേന്ദ്രത്തിൽ ഒരുക്കി. വനിത ശിശുവികസന വകുപ്പിന് കീഴിലെ ജില്ലാ ശിശുക്ഷേമ സമിതിയാണ് ശിശുപരിപാലന കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍. രണ്ട് പരിപാലകരാണ് കേന്ദ്രത്തിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ 'തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം പദ്ധതി' യുടെയുടെ ഭാഗമായാണ് കൽപ്പറ്റ സിവില്‍ സ്റ്റേഷനിലും കേന്ദ്രം ഉയര്‍ന്നത്. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ. ഷാജു  അധ്യക്ഷത വഹിച്ചു.

Read More : ഗുജറാത്തിനൊപ്പം ജമ്മുകശ്മീര്‍ തെരഞ്ഞെടുപ്പ്; ബിജെപിക്ക് താത്പര്യമില്ലേ? ആത്മവിശ്വാസം ചോര്‍ന്നോ, ചര്‍ച്ച സജീവം

click me!