പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എം.കുഞ്ഞിമൂസ അന്തരിച്ചു

By Web TeamFirst Published Sep 17, 2019, 3:41 PM IST
Highlights

തലശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തലശ്ശേരി മ്യൂസിക് ക്ലബ്, ജനത സംഗീതസഭ തുടങ്ങിയവയുടെ പ്രവർത്തകനായിരുന്നു. കേരളത്തിലെ മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞുനിൽക്കവേ ബഹ്റൈനിലേക്ക് പോയ, കുഞ്ഞിമൂസ ദീർഘകാലം പ്രവാസ ജീവിതവും നയിച്ചു.

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ വടകര എം.കുഞ്ഞി മൂസ (90) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. തലശ്ശേരി മൂലക്കാലിൽ കുടുംബാംഗമാണ്. ഖബറടക്കം വൈകുന്നേരം വടകരയിൽ. വടകര മൂരാടായിരുന്നു താമസം. 1970 മുതൽ മാപ്പിളപ്പാട്ട് മേഖലയിൽ സജീവമായിരുന്നു. 'കതിർ കത്തും റസൂലിന്‍റെ', 'യാ ഇലാഹീ', 'ഖോജരാജാവേ', 'ദറജപ്പൂ' തുടങ്ങി നിരവധി പ്രശസ്തഗാനങ്ങൾ ഇദ്ദേഹത്തിന്‍റെതായുണ്ട്.

ആകാശവാണിയിൽ സ്ഥിരം ഗായകനായിരുന്നു. നിരവധി ലളിതഗാനങ്ങളും ആലപിച്ചിട്ടുണ്ട്. സ്വന്തമായി പാട്ടുകൾ എഴുതുകയും ഈണം നൽകുകയും ചെയ്തിരുന്നു. തലശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസ, പ്രശസ്ത സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ പിന്തുണയോടെ ഗാനമേഖലയിൽ സജീവമാവുകയായിരുന്നു. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തലശ്ശേരി മ്യൂസിക് ക്ലബ്, ജനത സംഗീതസഭ തുടങ്ങിയവയുടെ പ്രവർത്തകനായിരുന്നു. കേരളത്തിലെ മാപ്പിളപ്പാട്ട് രംഗത്ത് നിറഞ്ഞുനിൽക്കവേ ബഹ്റൈനിലേക്ക് പോയ, കുഞ്ഞിമൂസ ദീർഘകാലം പ്രവാസ ജീവിതവും നയിച്ചു. 'പാട്ടും ചുമന്നൊരാൾ' എന്ന പേരില്‍ ജീവചരിത്രം എഴുതിയിട്ടുണ്ട്. 

click me!