പൊന്നാനിയിലെ ബാങ്കിൽ മുക്കു പണ്ടം പണയം വെച്ച് തട്ടിയെടുത്തത് മൂന്നര ലക്ഷം രൂപ, ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെ മുഖ്യപ്രതി പിടിയിൽ

Published : Sep 27, 2025, 03:11 AM IST
police arrest

Synopsis

കൂട്ടുപ്രതി നേരത്തെ പിടിയിലായതോടെ ഒളിവിൽ പോയ ഇയാളെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ മുൻപും സമാനമായ തട്ടിപ്പ് കേസുകളിൽ പ്രതിയാണെന്ന് പൊന്നാനി പൊലീസ് വ്യക്തമാക്കി

മലപ്പുറം: പൊന്നാനി സര്‍വിസ് സഹകരണ ബാങ്കില്‍ മുക്കു പണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയിലായി. കടവനാട് പാലക്ക വളപ്പില്‍ റഷിദാണ് (36) ആണ് പിടിയിലായത്. പണയം വെച്ച കടവനാട് സ്വദേശി പ്രവീണിന് മുക്കുപണ്ടം ഏര്‍പ്പെടുത്തി നല്‍കിയയാളാണ് റഷീദ്. മാറഞ്ചേരി പുറങ്ങില്‍ ബന്ധുവിന്‍റെ ക്വാര്‍ട്ടേഴ്സില്‍ ഒളിവില്‍ കഴിയൂന്നതിനിടെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ട കേസില്‍ പ്രവീണിനെ അറസ്റ്റ് ചെയ്തെന്ന വിവരം മനസിലാക്കിയ റഷീദ്, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബന്ധുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് പ്രതിയെ പിടികൂടിയത്.

തട്ടിപ്പ് കേസിലെ സ്ഥിരം പ്രതി

2023, 24 വര്‍ഷങ്ങളില്‍ രണ്ട് തവണ തട്ടിപ്പ് നടത്തിയതിന് പൊന്നാനി പൊലീസ് പിടികൂടിയ റഷീദ്, 8 മാസം തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്നു. ഒരു മാസം മുമ്പ് ആണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ശേഷമാണ് പൊന്നാനിയിലെ പുതിയ തട്ടിപ്പിന് പിടിയിലായത്. പുരാവസ്തു വില്‍ക്കാനുണ്ട് എന്ന് കാണിച്ച് 2016 ല്‍ 20 ലക്ഷത്തോളം രൂപ തട്ടിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പൊന്നാനി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് അഷറഫ്, ജുനിയര്‍ എസ് ഐ നിതിന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നാസര്‍, എസ് പ്രശാന്ത് കുമാര്‍, വിപിന്‍ രാജ്, സിവില്‍ പൊലീസ് ഓഫീസര്‍ ടിജിന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഓൺലൈൻ ട്രേഡിംഗ് ആപ്പ് വഴി 10 ലക്ഷം തട്ടിയ പ്രതിയെ പിടികൂടി

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പ് വഴി തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 10 ലക്ഷം തട്ടിയ പ്രതിയെ കർണാടകയിൽ നിന്നും തുമ്പ പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു എന്നതാണ്. കുളത്തൂർ സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ സൈബർ കുറ്റവാളിയും കർണാടക സ്വദേശിയുമായ പ്രകാശ് ഈരപയെയാണ് തുമ്പ പൊലീസ് പിടികൂടിയത്. കേരള പൊലീസ് കസ്റ്റഡിയിൽ നിന്നും പ്രതിയെ രക്ഷിക്കാൻ ഗുണ്ടകൾ എത്തിയെങ്കിലും കർണാടക പൊലീസ് കാര്യമായി സഹകരിച്ചില്ലെന്ന് ആരോപണമുണ്ട്. ഒടുവിൽ കോടതിയുടെ ഇടപെടലിലാണ് പ്രതിയെ കേരളത്തിലെത്തിക്കാനായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് ചോദ്യം ചെയ്തു, ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം
യാത്രക്കാരുടെ ജീവന്‍ പന്താടി 'മരണക്കളി' നടത്തിയ ഡ്രൈവർ അഴിക്കുള്ളിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം