
മലപ്പുറം: സ്വകാര്യ ബസ് യാത്രക്കാരന്റെ പണം കവർന്ന കേസിൽ രണ്ട് പ്രതികളെ കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പള്ളുരുത്തി സ്വദേശി നിസാർ (ജോയ് - 62), ആലുവ സ്വദേശി മുഹമ്മദ് ഇഖ്ബാൽ (65) എന്നിവരെയാണ് കോട്ടക്കൽ ഇൻസ്‌പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ചങ്കുവെട്ടിയിൽ നിന്ന് കോട്ടക്കലിലേക്ക് ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയുടെ ഒരു ലക്ഷം രൂപയാണ് പ്രതികൾ കവർന്നത്.
കഴിഞ്ഞ ഏപ്രിൽ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹജ്ജ് യാത്രയ്ക്കായി മാറ്റിവെച്ച തുകയായിരുന്നു ഇത്. കോട്ടക്കൽ സ്റ്റാൻഡിൽ ഇറങ്ങിയപ്പോഴാണ് കയ്യിലുണ്ടായിരുന്ന കവർ ബ്ലേഡ് ഉപയോഗിച്ച് കീറി പണം മോഷ്ടിച്ച വിവരം യാത്രക്കാരൻ അറിയുന്നത്. പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് വിപുലമായ അന്വേഷണമാണ് നടത്തിയത്. ബസ് സഞ്ചരിച്ച പാതയിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അൻപതോളം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇതിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
എസ്.ഐമാരായ അനീഷ് ചാക്കോ, സുരേഷ്, സിപിഒമാരായ സജീഷ്, സുജിത്, മുഹന്നതി, രതീഷ്, രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിടിയിലായവർ സമാനമായ മറ്റ് മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam