
മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിൽ 'ഓപ്പറേഷൻ തല്ലുമാല' എന്ന പേരിൽ മിന്നൽ പരിശോധനയുമായി പൊലീസ്. ലഹരി ഉപയോഗവും വിൽപ്പനയും തടയുക, വാഹന നിയമലംഘനങ്ങൾ പിടികൂടുക, വിദ്യാർത്ഥികൾ തമ്മിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടാകുന്ന ഇടങ്ങളിൽ സമാധാനന്തരീക്ഷം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് മിന്നൽ പരിശോധന നടത്തിയത്.
വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന് 200 പേർക്കെതിരെ കേസെടുത്തു. ഇവരിൽ നിന്നായി 5.39 ലക്ഷം രൂപ പിഴയീടാക്കി. 205 വാഹനങ്ങൾ പിടിച്ചെടുത്തു. ഹൈസ്‌കൂൾ തലം മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളാണ് പരിശോധനയിൽ പൊലീസിന്റെ പിടിയിലായത്.
ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 53 വിദ്യാർത്ഥികൾക്കും ഇവരുടെ രക്ഷിതാക്കൾക്കുമെതിരെ കേസെടുത്തു. മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് 69ഉം നിയമ വിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിച്ചതിന് 22ഉം വിദ്യാർത്ഥികൾക്കെതിരെയും നിയമ നടപടിയെടുത്തു.
മേലാറ്റൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂൾ പരിസരങ്ങളിൽ വച്ച് ലഹരി ഉപയോഗം നടത്തിയതിന് ഒരാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.
അഞ്ചോളം വിദ്യാർത്ഥികളെ പൊലീസ് താക്കീത് ചെയ്തുവിട്ടു. വാഴക്കാട് സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് കൊടി ഉയർത്തുന്നതിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയിൽ പൊലീസ് കേസെടുത്തു. കാറും ബൈക്കുകളും ഉൾപ്പെടെ 60ഓളം വാഹനങ്ങൾ വിദ്യാർത്ഥികളിൽ നിന്നും പിടിച്ചെടുത്തു.
രൂപമാറ്റം വരുത്തിയതിനും മറ്റു നിയമലംഘനങ്ങൾക്കും പിഴ ഈടാക്കും. കുട്ടികളുടെ രക്ഷിതാക്കളെയും വിളിച്ചു വരുത്തിയിരുന്നു. പരിശോധനകൾ ഇനിയുള്ള ദിവസങ്ങളിലും തുടരാനാണ് പൊലീസ് തീരുമാനം.
കാപ്പാ പ്രതിയുടെ ഒളിസങ്കേതത്തിൽ നിന്ന് ലഹരിമരുന്നും ആയുധങ്ങളും കണ്ടെടുത്തു; 4 പേർ പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam