
മലപ്പുറം: ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് ബൃഹത്തായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. മലപ്പുറം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഉന്നതതല യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം.മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ 44 ഏക്കര്‍ ഭൂമി പരമാവധി പ്രയോജനപ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇതിന്റെ ആദ്യപടിയായി കോട്ടപ്പടിയിലുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റും. ഇതോടെ കോട്ടപ്പടിയില്‍ ലഭ്യമാകുന്ന സ്ഥലം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി പൂര്‍ണ്ണമായി വിട്ടുനല്‍കാനും തീരുമാനമായി..
സിവില്‍ സ്റ്റേഷനില്‍ 65 കോടി രൂപ ചെലവിലാണ് പുതിയ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നത്. ഇതിനായി 7 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി ഇതിനകം ലഭ്യമായിട്ടുണ്ട്. മലപ്പുറം കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്നതിനായി 1 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. മലപ്പുറം നഗരസഭ പരിധിയിലെ 19 പ്രധാന റോഡുകളുടെ നവീകരണത്തിനായി 84 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. പാലക്കാട് - കോഴിക്കോട് ദേശീയപാത വികസനത്തിനായി 172 കോടി രൂപയുടെ പ്രവൃത്തികള്‍ വേഗത്തില്‍ നടപ്പാക്കും. കൂടാതെ, ജില്ലയുടെ വികസനത്തിന് കുതിപ്പേകുന്ന ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ നിര്‍മ്മാണ നടപടികള്‍ ഉടന്‍ ആരംഭിക്കും. കൂടുതല്‍ സ്ഥലമേറ്റെടുത്ത് നിലവിലുള്ള പാതകളുടെ വീതികൂട്ടി ഇരട്ടിപ്പിക്കാനും, റോഡിന്റെ ഇരുവശങ്ങളും മനോഹരമാക്കുന്ന 'ഡിസൈന്‍ റോഡുകള്‍' നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. മുണ്ടുപറമ്പ്-ബൈപ്പാസ് റോഡ്, അങ്ങാടിപ്പുറം-കൊണ്ടോട്ടി റോഡ്, മോങ്ങം-വള്ളുവമ്പ്രം ബൈപ്പാസ്, മലപ്പുറം-ചെമ്മങ്കടവ്-ചട്ടിപ്പറമ്പ് റോഡ്, മങ്ങാട്ടുപുലം പാലം, പൊന്നാനി-ഊട്ടി റോഡ്, മലപ്പുറം-കാടാമ്പുഴ-വെട്ടിച്ചിറ റോഡ്, മഞ്ചേരി-കിഴിശ്ശേരി റോഡ്, മിനി ഊട്ടി റോഡ്, മലപ്പുറം-വേങ്ങര, മലപ്പുറം-മഞ്ചേരി റോഡുകളുടെ വികസനം എന്നിവ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മക്കരപ്പറമ്പ്, മോങ്ങം ജംഗ്ഷനുകളിലെ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും. കോട്ടപ്പടി ജംഗ്ഷന്‍ വീതികൂട്ടുന്നതിനൊപ്പം മലപ്പുറം ടൗണ്‍ ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമും ഇതിലൂടെ യാഥാര്‍ത്ഥ്യമാകും. മലപ്പുറം താലൂക്ക് ആശുപത്രിയെ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റും. കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ 'മനവീകരം' പദ്ധതി നടപ്പാക്കും. നമ്പ്രാണി തടയണ കേന്ദ്രീകരിച്ച് പുതിയ ടൂറിസം പദ്ധതി ആസൂത്രണം ചെയ്യും. കൂടാതെ, പി.എസ്.സി ഓഫീസ്, ആര്‍.ടി ഓഫീസ് എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും മലപ്പുറത്തിന്റെ പോരാട്ട ചരിത്രം വിളിച്ചോതുന്ന 'സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയം' സ്ഥാപിക്കാനും മാസ്റ്റര്‍ പ്ലാന്‍ ശുപാര്‍ശ ചെയ്യുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam