
കൊച്ചി: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആന്‍റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിൻസനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ജിൻസൺ കൊച്ചിയിൽ എത്തിയത്.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നഴ്സിങ് പഠനവും പരിശീലനവും പൂർത്തിയാക്കിയ ജിൻസന് അങ്കമാലിയിൽ വലിയ സുഹൃത്‌വലയം തന്നെയുണ്ട്. ജിൻസന്‍റെ സഹോദരൻ ജിയോ ടോം ചാൾസ്, ലിറ്റിൽ ഫ്ലവർ ആശുപത്രി പിആർഒ ബാബു തോട്ടുങ്ങൽ, നെടുമ്പാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്‍റ് ഷിബു മൂലൻ, മമ്മൂട്ടി ഫാൻസ് ഓസ്‌ട്രേലിയ ഘടകം പ്രസിഡന്‍റ് മദനൻ ചെല്ലപ്പൻ, ജർമനിയിൽ നിന്നുള്ള മലയാളി സംഘടനാ നേതാവും പഴയ സഹപാഠിയുമായ ജോസഫ് സണ്ണി മുളവരിക്കൽ യുഎൻഎ സ്ഥാപക നേതാവായിരുന്ന ബെൽജോ ഏലിയാസ് തുടങ്ങിയവരെല്ലാം ഓസ്ട്രേലിയൻ മലയാളി മന്ത്രിയെ കാണാൻ എത്തി.
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി പാർലമെന്‍റിൽ സാൻഡേഴ്സ് സൺ മണ്ഡലത്തിൽ നിന്ന് ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ പ്രതിനിധിയായി വൻ ഭൂരിപക്ഷത്തിൽ സ്റ്റേറ്റ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജിൻസനെ പാർട്ടി സുപ്രധാന വകുപ്പുകൾ നൽകി മന്ത്രിയാക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച എട്ടംഗ മന്ത്രിസഭയിലാണ് ജിൻസൺ ഇടംപിടിച്ചത്. പുതിയ മന്ത്രിസഭയിൽ കായികം, കല, സാംസ്കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജിൻസണ് ലഭിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ ഒരു ഇന്ത്യൻ വംശജൻ മന്ത്രിയായത് ഇതാദ്യമാണ്. പാലാ മൂന്നിലവ് സ്വദേശിയായ ജിൻസൻ 2012ലാണ് ഓസ്‌ട്രേലിയയിൽ എത്തിയത്. പത്തനംതിട്ട എം പി ആന്‍റോ ആന്റണി പിതൃസഹോദരനാണ്.