മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ഇപ്പോഴും സ്വകാര്യ ആംബുലന്‍സ്; ഐസിയു 108 ആംബുലൻസ് അനുവദിക്കണമെന്ന് നാട്ടുകാര്‍

By Web TeamFirst Published May 29, 2019, 3:14 PM IST
Highlights

സ്വകാര്യ ആംബുലന്‍സ് ലോബിയെ സഹായിക്കാനാണ് ഐസിയു സൗകര്യമുള്ള ആംബുലന്‍സ് മലയന്‍കീഴ് താലൂക്ക് ആശുപത്രിക്ക് വിട്ടുനല്‍കാത്തതെന്ന് ആരോപണം ശക്തമാണ്. 

മലയിൻകീഴ്: മലയിൻകീഴിലെ ജനത്തിന് ഏറെ ഉപകാരപ്രദമായിരുന്ന ഐസിയു 108 ആംബുലൻസ് തിരികെയെത്തിക്കണമെന്ന ആവശ്യം ശക്തം. 108 നെ അവഗണിച്ച് സ്വകാര്യ ആംബുലൻസുകളെ സഹായിക്കാൻ, അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള 108 ആംബുലൻസ് ആശുപത്രിയിൽ എത്തിക്കാനുള്ള നീക്കം നടക്കുന്നതായും എംഎൽഎ ഇടപ്പെട്ട് ഇതിന് പരിഹാരം കാണണമെന്നും വിവിധ സംഘടനകൾ ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടു.  

മലയിൻകീഴിലെ മണിയറവിള താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന ഐസിയു 108 ആംബുലൻസ് അറ്റകുറ്റപണികൾക്കായി വർക്ക് ഷോപ്പിലാണ്. പകരം പ്രദേശത്തെ ഐസിയു ആംബുലൻസിന്‍റെ ആവശ്യകത മനസിലാക്കി സ്വകര്യ ആംബുലൻസുകൾ രോഗികളെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട് ആശുപത്രിക്ക് ഐസിയു സംവിധാനങ്ങളുള്ള മറ്റൊരു 108 ആംബുലൻസ് നൽകാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നുയെന്നാണ് ആശുപത്രിയിലെ ജീവനക്കാർ പറയുന്നത്. 

അതിനിടയിൽ ജില്ലയിൽ പുതിയതായി ലഭിച്ച അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള 108 ആംബുലൻസുകളിൽ ഒരെണ്ണം മണിയറവിള ആശുപത്രിക്ക് നൽകാൻ ചിലർ നീക്കം നടത്തിയെന്നും  ഇതോടെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ എത്തുന്ന ഒരാളെ വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കൽ കോളേജിലേക്ക് മാറ്റണമെങ്കിൽ പൊതുജനത്തിന് വൻ തുക നൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ടി വരുന്നു. 

അടിസ്ഥാന സൗകര്യം മാത്രമുള്ള പുതിയ 108 ആംബുലൻസിൽ ഇത്തരം രോഗികളെ മാറ്റുന്നത് അവരുടെ ആരോഗ്യനില കൂടുതൽ മോശമാക്കുമെന്ന് ഡോക്ടർമാർ തന്നെ പറയുന്നു.  മലയിൻകീഴ് - പാപ്പനംകോട് റോഡ്, മലയിൻകീഴ് - ഊരൂട്ടമ്പലം റോഡ്, മലയിൻകീഴ് - കരിപ്പൂർ റോഡ് , അന്തിയൂർകോണം എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ തുടർകഥയാണ്. ഇത്തരം സന്ദർഭങ്ങളിൽ പരിക്ക് പറ്റുന്ന ആൾക്ക് ആദ്യം ലഭ്യമാക്കേണ്ടത് വിദഗ്ധ പരിചരണം ആണ്. ഇതിന് വെന്‍റിലേറ്റർ ഉൾപ്പടെ സംവിധാനങ്ങൾ ഉള്ള ആംബുലൻസാണ് കൂടുതൽ ഗുണം ചെയ്യുന്നത്. 

വീടുകളിൽ നിന്ന് ഹൃദയ സംബന്ധമായ അസുഖങ്ങൾ, ബിപി, ഷുഗർ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങൾ നിമിത്തം അവശതയിലാകുന്നവരെ പരിചരിക്കാനും അടിയന്തിര ചികിത്സ നൽകാനും വേണ്ട സജ്ജീകരണങ്ങൾ ഐസിയു 108 ആംബുലൻസുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം ഒരു ആംബുലൻസ് മാറ്റിയാണ് ഓക്സിജൻ സംവിധാനം മാത്രമുള്ള സാധാരണ ആംബുലൻസ് മലയിൻകീഴിൽ എത്തിക്കാൻ നീക്കം നടത്തുന്നത്. മലയിൻകീഴ് താലൂക്ക് ആശുപത്രിയായി ഉയർത്താൻ മുൻകൈ എടുത്ത എംഎൽഎ മുൻകൈ എടുത്ത് ഐസിയു സംവിധാനം ഉള്ള ആംബുലൻസ് ലഭ്യമാക്കാൻ നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

click me!