
കോഴിക്കോട്: ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തതിനു മുൻ പഞ്ചായത്ത് അംഗത്തെ എസ് ഐ കള്ളകേസിൽ കുടുക്കിയതായി പരാതി. കോഴിക്കോട് എടച്ചേരി സ്റ്റേഷനിലെ മുൻ എസ് ഐ സമദിനെതിരെയാണ് പരാതി. എടച്ചേരി സ്വദേശി നിജേഷും മക്കളുമാണ് കണ്ണൂർ റേഞ്ച് ഡി ഐ ജി ക്കു പരാതി നൽകിയത്.
ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലിൽ കിടക്കേണ്ടി വന്നെന്ന് നിജേഷ് പറയുന്നു. ഭാര്യയെ കൊണ്ട് പരാതി എഴുതി വാങ്ങിയത് സമദായിരുന്നു. ഇവർ തമ്മിലെ ബന്ധം ചോദ്യം ചെയ്താൽ വീണ്ടും കേസിൽ കുടുക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും നിജേഷ് പറയുന്നു. നിജേഷിന്റെ പരാതിയിൽ നേരത്തെ സമദിനെ കൽപ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ഭീഷണി തുടരുന്നതായാണ് പരാതി.
അതിനിടെ കോഴിക്കോട് ജില്ലയിലെ തന്നെ കുറ്റിക്കാട്ടൂരിൽ 15കാരിയെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കി. മർദ്ദനമേറ്റ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെതിരെ പോക്സോ കേസ് ചുമത്തി. 34-കാരനനായ ഇയാളുടെ വീട്ടിൽ കയറി മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് പെൺകുട്ടിയുടെ ബന്ധുക്കളടക്കമുള്ള നാലംഗ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയത്.
ഹാരിസിനെ ഒരു കുന്നിന് മുകളിലായിരുന്നു തടവിൽ വെച്ചത്. കുന്ന് വളഞ്ഞ് പൊലീസ് സംഘം ഇയാളെ മോചിപ്പിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയതിനും മർദ്ദിച്ചതിനും നാല് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. ഹാരിസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam