
അടൂർ: പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ ആനന്ദപ്പള്ളി സ്വദേശിയായ താമരശ്ശേരി വടക്കേതിൽ വീട്ടിൽ നജീബ് എം.റ്റി.(37) ആണ് അറസ്റ്റിലായത്. അടൂർ പൊലീസ് സബ്ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് അറസ്റ്റ്. അയൽവാസിയായ വയോധികയുടെ വീട്ടിലെത്തി കലഹിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
ഡിസംബർ 12 ന് രാത്രിയാണ് സംഭവം നടന്നത്. വയോധികയുടെ പരാതി പൊലീസ് കൺട്രോൾ റൂമിലേക്കാണ് എത്തിയത്. നജീബിനെതിരെയായിരുന്നു 73കാരി പരാതി നൽകിയത്. തുടർന്ന് അടൂർ പൊലീസ് പ്രതിയെ തേടിയെത്തി. അക്രമാസക്തനായ പ്രതി പൊലീസിനെ അസഭ്യം പറഞ്ഞുകൊണ്ട് കൈയ്യേറ്റം ചെയ്തെന്നാണ് ആരോപണം. പോലീസുദ്യോഗസ്ഥന് പരിക്കേറ്റതോടെ പ്രതി ഓടി രക്ഷപ്പെട്ട് ഒളിവിൽ പോയെന്ന് പൊലീസ് പറയുന്നു.
സബ് ഇൻസ്പെക്ടർ അനീഷ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജയ്.മോൻ, എ.എസ്.ഐ പ്രമോദ്, എസ്.സി.പി.ഒ ശ്യാം , സി.പി.ഒ മാരായ അർജുൻ, സനൽ, ആതിര, ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 2008 ൽ അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത നരഹത്യാക്കേസിലും നജീബ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam