
കായംകുളം: വിവാഹ റിസപ്ഷനോടനുബന്ധിച്ചുള്ള ഗാനമേളക്കിടെ ഗായികയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ കായംകുളം മികാസ് കൺവെൻഷൻ സെന്‍ററില്‍ വിവാഹ സൽക്കാരത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിക്കിടെ സ്റ്റേജിൽ കയറി പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും പാട്ടുപാടി കൊണ്ടിരുന്ന എറണാകളം സ്വദേശിയുടെ ഭാര്യയും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
യുവതി ധരിച്ചിരുന്ന ടോപ്പ് വലിച്ചു കീറി വിവസ്ത്രയാക്കുകയും ചെയ്ത കേസില്‍ പ്രതിയായ കായംകുളം വില്ലേജിൽ കായംകുളം മുറിയിൽ കൃഷണ കൃപ പുതിയിടം വീട്ടിൽ പ്രകാശ് മകൻ ദേവനാരായണൻ (29) ആണ് പൊലീസിന്‍റെ പിടിയിലായത്. ഓഡിറ്റോറിയത്തിൽ നിന്ന് പുറത്തേക്ക് പോയി രക്ഷപ്പെട്ട പ്രതിയെ മികാസ് കൺവെൻഷൻ സെന്‍ററിന് സമീപം റോഡിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കായംകുളം ഡിവൈഎസ്പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഉദയകുമാർ, ഷാഹിന, പൊലീസുകാരായ ബിനുമോൻ , കണ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, ബാലരാമപുരത്ത് കല്യാണത്തിനിടെയുണ്ടായ കൂട്ടത്തല്ലിൽ പൊലീസ് കേസെടുത്തു. അഭിജിത്ത്, സന്ദീപ്, രാഹുൽ , വിവേക്, കുട്ടൂസൻ, മറ്റ് കണ്ടാലറിയാവുന്ന 15 പേർ എന്നിവർക്കെതിരെയാണ് വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ബാലരാമപുരം സെന്‍റ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിലെ വിവാഹ സൽക്കാരത്തിലായിരുന്നു കൂട്ടത്തല്ലുണ്ടായത്.
വധുവിന്‍റെ അച്ഛൻ അനിൽകുമാറിന്‍റെ അയൽക്കാരനാണ് ആക്രമണം നടത്തിയ അഭിജിത്ത്. അഭിജിത്തും അനിൽകുമാറിന്‍റെ മകൻ അഖിലുമായി ഒരുമാസം മുമ്പ് ചില തർക്കങ്ങളുണ്ടായിരുന്നു. മകളുടെ കല്യാണം കുളമാക്കുമെന്ന് അന്ന് തന്നെ അഭിജിത്ത് ഭീഷണി മുഴക്കി. വിഷയം ഒത്തുതീര്‍പ്പായെന്ന പ്രതീക്ഷയിലിരിക്കെയാണ് ഓഡിറ്റോറിയത്തിലെത്തിയ അഭിജിത്ത് അനിൽകുമാറുമായി വാക്കേറ്റവും കൂട്ട ആക്രമണവും നടത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam