
തിരുവനന്തപുരം: വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ വിളിച്ച് അശ്ലീലം പറയാറുള്ളയാളെ കോട്ടയത്ത് നിന്നും പിടികൂടി. മേനംകുളം സ്വദേശിയായ ജോസ് (37) ആണ് അറസ്റ്റിലായത്. വനിതാ ബറ്റാലിയനിൽ വിളിച്ച് അശ്ലീലം പറയുന്നത് ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് ഐജിയെന്നോ ഇൻസ്പെക്ടര്‍ എന്നോ വ്യത്യാസമില്ലാതെ വനിതാ ഉദ്യോഗസ്ഥരെ വിളിക്കുകയാണ് ഇയാളുടെ രീതി.
നിരന്തരം വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കും. ഫോൺ കട്ട് ചെയ്താലും വീണ്ടും വിളിക്കും. കഴക്കൂട്ടത്തെ വനിതാ ബറ്റാലിയനിൽ നിരന്തരം വനിതാ ഉദ്യോഗസ്ഥരെ വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് ഇപ്പോൾ കഴക്കൂട്ടം പൊലീസ് കോട്ടയത്തു നിന്ന് ഇയാളെ പിടികൂടിയത്. കൊച്ചിയിലെ മാളിൽ ജോലി ചെയ്യുന്ന ഇയാൾ കോട്ടയത്താണ് താമസിക്കുന്നത്.
മോഷണം ഉൾപ്പടെ വേറെയും കേസുകളിൽ പ്രതിയാണ് ഇയാളെങ്കിലും ഇത്തരത്തിലുള്ള 20 ഓളം കേസുകളും ഇയാൾക്കെതിരെ ഉണ്ട്.പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തും ആണ് മോഷണക്കേസുകൾ.രണ്ടുതവണ പൊലീസ് പിടികൂടിയപ്പോഴും ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനും കേസുണ്ട്. കഴക്കൂട്ടം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട ജോസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam