
കോഴിക്കോട്: ബേപ്പൂരില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കൈക്കും കഴുത്തിലും മുതുകിലും പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ബേപ്പൂര്‍ സ്വദേശി അനന്തുവിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദിച്ചത് ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ പ്രോബേഷന്‍ എസ്ഐ ധനേഷ് ആണെന്ന് അനന്തു പറയുന്നു. ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്തതിനാണ് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്. ഇതേത്തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പ്രൊബേഷന്‍ എസ്ഐ ധനേഷ് മര്‍ദ്ദിച്ചെന്നാണ് പരാതി. ആദ്യം ലാത്തികൊണ്ടും പിന്നീട് പട്ടിക കൊണ്ടും മര്‍ദ്ദിച്ചെന്നാണ് പരാതി.
എന്നാല്‍ അനന്തുവില്‍ നിന്ന് കഞ്ചാവ് ബീഡി കണ്ടെത്തിയത് ചോദ്യം ചെയ്തിനെ തുടര്‍ന്ന് എസ്ഐയുമായി കയ്യാങ്കളി നടന്നു. ഇതിനിടെയാണ് അനന്തുവിന് പരിക്കേറ്റതെന്നാണ് പൊലീസ് വിശദീകരണം. കഞ്ചാവ് ബീഡി കൈവശം വെച്ചതിന് 27 ബി വകുപ്പ് പ്രകാരം കേസ്സ് എടുത്തായും ബേപ്പൂര്‍ പൊലീസ് അറിയിച്ചു. മുന്‍പും സമാനമായ രണ്ട് കേസ്സുകള്‍ അനന്തുവിനെതിരെ ബേപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനന്തുവിനെ മര്‍ദ്ദിച്ച പ്രൊബേഷന്‍ എസ്ഐക്കെതിരെ നടപടി ഉണ്ടാകും. എസ്ഐ ധനേഷിനെ റേഞ്ച് മാറ്റി നിയമിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു തന്നെ ഉണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam