
കണ്ണൂർ: അംഗനവാടിയിൽ കയറി കഞ്ഞിയും പയറും ഓംലറ്റും ഉണ്ടാക്കി കഴിച്ച ശേഷം അവിടെത്തന്നെ കിടന്നുറങ്ങി പുലർച്ചെ പോകാൻ നേരം വില പിടിപ്പുള്ളതെന്തെങ്കിലും മോഷ്ടിച്ച് കടന്നു കളയൽ ഹോബിയാക്കിയ കള്ളൻ പിടിയിൽ. ജില്ലയിൽ പലയിടങ്ങളിലായി നാല് തവണ സമാന മോഷണം നടത്തിയ ബിജേഷ് എന്നയാളാണ് പൊലീസ് പിടിയിലായത്. താവക്കര വെസ്റ്റ് അംഗനവാടിയിൽ തുടർച്ചയായി മോഷണവും അക്രമവും നടത്തി മടങ്ങവെ ഇയാൾ സി സി ടി വിയിൽ പതിഞ്ഞതോടെയാണ് പൊലീസിന്‍റെ പിടിയിലായത്.
താവക്കര വെസ്റ്റ് അംഗനവാടിയിൽ രണ്ട് തവണയാണ് ബിജേഷ് മോഷ്ടിക്കാൻ കയറിയത്. ആദ്യ തവണ കഞ്ഞിയും പയറും ഉണ്ടാക്കി കഴിച്ച് ഒരു ഓംലറ്റും ഉണ്ടാക്കി തിന്ന് ഉറക്കവും കഴിഞ്ഞായിരുന്നു മടക്കം. അന്ന് തിരിച്ച് പോകുമ്പോൾ കുട്ടികൾക്കായുള്ള വാട്ടർ പ്യൂരിഫയറും കക്ഷി കൈക്കലാക്കിയിരുന്നു. മോഷണം നടന്നതിന് ശേഷം അംഗൻവാടി ജീവനക്കാർ അരിയും പയറും മുട്ടയുമെല്ലാം അകത്ത് മറ്റൊരു മുറിയിലേക്ക് മാറ്റി അൽപം കൂടി ഭദ്രമാക്കി വച്ചു. വീണ്ടും മോഷ്ടിക്കാനെത്തിയ ബിജേഷ് അരിയും പയറും കാണാതായ ദേഷ്യത്തിൽ ജനലും വാതിലും ടൈലുകളുമെല്ലാം അടിച്ച് തകർത്തു. എങ്ങനെയൊ സീലിംഗ് പൊളിച്ച് ഉള്ളിൽക്കയറി സാധനങ്ങൾ നശിപ്പിച്ചു. പത്തുകിലോ അരിയും ചെറുപയറും മറ്റു സാധനങ്ങളും ഇവിടെ നിന്നും നശിപ്പിച്ചിട്ടുണ്ടെന്ന് അങ്കണവാടി വർകറായ വി ജയ്സ പറയുന്നു.
മോഷണത്തിന് പിന്നാലെ അക്രമം കൂടിയായതോടെ ഇവർ പൊലീസിൽ പരാതി നൽകി. അംഗനവാടി നഗര ഹൃദയത്തിൽ ആയത് കൊണ്ട് തന്നെ പൊലീസ് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ നിരവധി സി സി ടി വി കളിൽ ബിജേഷിന്‍റെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തി. ഇത് പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കി. ബിജേഷ് അകത്താകാൻ പിന്നെ അധികം വൈകിയില്ല. കണ്ണൂർ താണ മുഴത്തടത്തെ അങ്കണവാടിയിലും ഇതിനു സമാനമായി മോഷ്ടാവ് കയറുകയും അരിയും മുട്ടയും ഉപയോഗിച്ചു കഞ്ഞിവെച്ചു കുടിക്കുകയും മുട്ട പാചകം ചെയ്തുകഴിക്കുകയും ചെയ്ത സംഭവത്തിലും ബിജേഷ് തന്നെയാണ് പ്രതിയെന്ന് പൊലീസ് പറയുന്നു.
മഴ ശക്തം, നദിയിലിറങ്ങരുതെന്ന നിർദ്ദേശം അവഗണിച്ചു? ഭാര്യയും ഭർത്താവും ബന്ധുവും മുങ്ങിമരിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam