
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ(Instagram) പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ (Minor girl) കടത്തിക്കൊണ്ടുപോയ യുവാവിനെ പൊലീസ് പിടികൂടി(Police Arrest). കണ്ണൂര്‍ സ്വദേശി അജാസ് (Ajas)എന്ന യുവാവിനെയും പെണ്‍കുട്ടിയെയുമാണ് പൊലീസ് പിടികൂടിയത്. സിസിടിവി(CCTV) കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് യുവാവിനെ കൊല്ലം കൊട്ടാരക്കരയില്‍ നിന്ന് പിടികൂടിയത്. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പന്തിരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
നഗരത്തിലെ മുഴുവന്‍ സിസിടിവികളും പരിശോധിച്ചെങ്കിലും പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചില്ല. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെ സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ യുവാവിനൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നതിന്റെയും കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചു. ആ സമയം കോഴിക്കോടെത്തിയ ട്രെയിനുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ കൊല്ലത്തേക്കാണ് ടിക്കറ്റെടുത്തതെന്ന് പൊലീസ് നിഗമനത്തിലെത്തി. കൊല്ലത്ത് റെയില്‍വേ പൊലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല.
ടിക്കറ്റ് കൗണ്ടറില്‍ അജാസ് എന്ന പേരുമാത്രമാണ് നല്‍കിയിരുന്നത്. തുടര്‍ന്ന് ഫേസ്ബുക്കില്‍ അജാസ് എന്ന് പേരുള്ള ആളെ തപ്പി. സാമ്യമുള്ള അക്കൗണ്ടില്‍ കൊടുത്ത നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ലൊക്കേഷന്‍ കൊട്ടാരക്കരയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ചടയമംഗലം പൊലീസ് കൊട്ടാരക്കരയില്‍ നിന്ന് പുറപ്പെട്ട എല്ലാ ബസും പരിശോധിച്ചു. ഇതിലൊന്നില്‍ നിന്ന് പ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്തി. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്. പരിചയം മുതലെടുത്ത പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ നിന്നിറക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam