
വയനാട്: വയനാട് വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പ് (Soap) കലക്കിയ പ്രതി അറസ്റ്റില്‍ (Arrest). ജനകീയ ഹോട്ടലിന് സമീപം തന്നെ മറ്റൊരു ഹോട്ടൽ നടത്തുന്ന വെണ്ണിയോട് കരിഞ്ഞക്കുന്ന് സ്വദേശി മമ്മൂട്ടിയെയാണ് കമ്പളക്കാട് പൊലീസ് പിടികൂടിയത്. രാവിലെ വെള്ളം പമ്പ് ചെയ്തപ്പോഴാണ് വെള്ളം പതയുകയും സോപ്പ് പൊടിയുടെ മണം അനുഭവപ്പെടുകയും ചെയ്തത്.
ഇതോടെ ഹോട്ടല്‍ അധികൃതര്‍ പരാതിപ്പെടുകയായിരുന്നു. മമ്മൂട്ടി സ്ഥിരമായി ഉപയോഗിച്ചിരുന്ന കിണറിൽ നിന്ന് പഞ്ചായത്ത് അധികൃതർ വെള്ളമെടുക്കരുതെന്ന് നിർദേശിച്ചിരുന്നു.
ഇതിന് പിന്നിൽ ജനകീയ ഹോട്ടൽ നടത്തിപ്പുകാരാണെന്ന സംശയത്തെ തുടർന്നാണ് മമ്മൂട്ടി കിണറിൽ സോപ്പ് കലക്കി ഒഴിച്ചത്. വെള്ളത്തിന്‍റെ സാമ്പിൾ പരിശോധനക്കയച്ച ശേഷം കീടനാശിനിയോ മറ്റോ കലർത്തിയതായി തെളിഞ്ഞാൽ പ്രതിക്കെതിരെ വധശ്രമത്തിനടക്കം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ബിവറേജിൽ നൽകിയത് കള്ളനോട്ട്, സംശയത്തെ തുടർന്ന് അന്വേഷണം; തിരുവനന്തപുരത്ത് പിടിച്ചത് വൻ കള്ളനോട്ട് ശേഖരം
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ (Vithura)40,500 രൂപയുടെ കള്ളനോട്ടുകൾ (Fake currency notes) പിടികൂടി. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തിൽ നാല് പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.30 തോടെ വിതുര ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ എത്തിയ പൊൻമുടി കുളച്ചിക്കര സ്വദേശി സനു നൽകിയത് കള്ളനോട്ടുകളാണെന്ന് ജീവനക്കാർ കണ്ടെത്തിയിരുന്നു. ഇവരാണ് വിതുര പൊലീസിനെ വിവരറിയിച്ചത്. ഇതിന്റെ അടിസ്ഥാത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ പിടികൂടിയത്. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്.
കൊടുങ്ങല്ലൂരില്‍ യുവാവിന്‍റെ വെട്ടേറ്റ യുവതി മരിച്ചു; ശരീരത്തില്‍ 30 ല്‍ അധികം മുറിവുകള്‍, പ്രതി ഒളിവില്‍
കൊടുങ്ങല്ലൂരില്‍യുവാവിന്‍റെ വെട്ടേറ്റ വനിതാ തുണിക്കട ഉടമ മരിച്ചു. വിളങ്ങരപ്പറമ്പില്‍ നാസറിന്‍റെ ഭാര്യ റിന്‍സിയാണ് മരിച്ചത്. മുപ്പതില്‍ അധികം വെട്ടുകളാണ് റിന്‍സിയുടെ ശരീരത്തിലുള്ളത്. യുവതിയെ വെട്ടിയ പ്രതി റിയാസ് ഒളിവിലാണ്. ഇന്നലെ രാത്രിയാണ് റിന്‍സിക്ക് തുണിക്കടയിലെ മുന്‍ ജീവനക്കാരനായ റിയാസില്‍ നിന്നും വെട്ടേറ്റത്. കടപൂട്ടി പത്തും അഞ്ചും വയസ്സുള്ള കുട്ടികളുമായി റിന്‍സി സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവേയാണ് റിയാസ് ഇവരെ വെട്ടിയത്. മുപ്പതോളം മുറിവുകളുമായി അതീവ ഗുരതാരവസ്ഥയിലാണ് റിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇന്ന് രാവിലെയോടെ യുവതി മരിച്ചു.
കുട്ടികളുടെ കരച്ചില്‍ കേട്ട് അതുവഴിയുണ്ടായിരുന്നവര്‍ ഓടിയെത്തുകയും പ്രതിയെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. യുവതിയുമായി റിയാസിന് മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് റിയാസിനെ കടയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെ റിയാസ് റിന്‍സിയുടെ കടയിലെത്തിയും വീട്ടിലെത്തിയും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. റിയാസിനെ പലവട്ടം പൊലീസ് താക്കീത് ചെയ്തിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam