
തിരുവനന്തപുരം: കന്യാകുളങ്ങരയിൽ പെൺകുട്ടിയെ കുത്തിപ്പരുക്കേൽപ്പിച്ച പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പനവൂർ സ്വദേശി സഹദ് (21) ആണ് വീടിന് സമീപത്തുവെച്ച് പെൺകുട്ടിയെ കുത്തിയത്. കൃത്യത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ വട്ടപ്പാറ പൊലീസാണ് പിടികൂടിയത്. പ്രണയാഭ്യർഥന നിരസിച്ചതിന് 16 വയസുകാരിയെ ഇന്നലെ ഉച്ചയോടെയാണ് യുവാവ് ആക്രമിച്ചത്. സംഭവത്തിൽ വട്ടപ്പാറ പൊലീസ് യുവാവിനെ കൂടുതൽ ചോദ്യം ചെയ്തു.
ആക്രമിക്കാനുണ്ടായ കാരണവും പ്രാഥമിക തെളിവുകളും രേഖപ്പെടുത്തി രാവിലെ തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് നീക്കം. സംഭവത്തിനുശേഷം കണിയാപുരത്ത് കാർ ഉപേക്ഷിച്ച പ്രതി ബന്ധുവിന്‍റെ കൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. കന്യാകുളങ്ങര സ്വദേശിയും നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥിനിയുമായ പതിനാറുകാരിക്കാണ് കുത്തേറ്റത്. പ്രണയം നിരസിച്ചതിനെ തുടർന്നാണ് സഹദ് പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്.
കാറിലെത്തിയ യുവാവ് പെൺകുട്ടിയുടെ വീടിന് സമീപത്തായി കാത്തിരുന്നു. വീട്ടിൽനിന്ന് പുസ്തകം വാങ്ങാനായി പുറത്തേക്കിറങ്ങിയ പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് പ്രതി കുത്തിവീഴ്ത്തി. സംഭവത്തിന് ശേഷം അക്രമി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. അമിതവേഗതയിൽ കാർ ഓടിച്ച പ്രതി, എതിർവശത്തിന്ന് വന്ന വാഹനത്തെ ഇടിച്ചുതെറിപ്പിച്ചാണ് രക്ഷപ്പെട്ടത്. ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തും കഴുത്തിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പെൺകുട്ടിയെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരിന്നു. കുട്ടിയുടെ നില തൃപ്തികരമെന്നാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam