
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ ചെക്ക്പോസ്റ്റിൽ വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 3481.74 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവത്തിൽ പൊള്ളാച്ചി റെഡിയന്നൂര്‍ ചെലന്തിയമ്മന്‍ കോവില്‍ സ്ട്രീറ്റിനടുത്തുള്ള അര്‍ത്തുമാര്‍ പാളയം സ്വദേശി കാളി മുത്തു കുമാര്‍ (41) അറസ്റ്റിലായിട്ടുണ്ട്.
ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാനെത്തിയപ്പോൾ വണ്ടിയിൽ പഞ്ചസാര ലോഡ് എന്നാണ് ഇയാൾ പറഞ്ഞത്. കര്‍ണാടക രജിസ്ട്രേഷൻ നമ്പറുള്ള ലോറിയിൽ ഡ്രൈവറായ കാളി മുത്തുകുമാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ വാഹനം പരിശോധിച്ച ഉദ്യോഗസ്ഥർക്ക് പഞ്ചസാരയുടെ തരിപോലും കണ്ടെത്താനായില്ല. ലോഡ് മുഴുവൻ നിരോധിത പുകയില ഉൽപ്പന്നങ്ങളായിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് മുത്തങ്ങ ചെക്പോസ്റ്റിൽ പരിശോധന നടത്തിയതെന്നാണ് വിവരം.
കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും കേന്ദ്രങ്ങളിൽ നിന്ന് പത്ത് രൂപ നിരക്കിൽ വാങ്ങുന്ന ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തിയ ശേഷം 40 മുതൽ 100 രൂപ വരെ ഈടാക്കിയാണ് വിൽക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ചെക്പോസ്റ്റ് വഴിയുള്ള വൻ കടത്ത് പിടികൂടാനായ സന്തോഷത്തിലാണ് ഉദ്യോഗസ്ഥർ. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എവിടെ നിന്നാണ് ലഹരി ഉൽപ്പന്നങ്ങൾ വാങ്ങിയതെന്നും എവിടേക്ക് കൊണ്ടുപോകാനായിരുന്നു ലക്ഷ്യമെന്നും ചോദിച്ചറിയുമെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam