
കല്‍പ്പറ്റ: സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് വിദേശമദ്യം വാങ്ങി വില്‍പ്പന നടത്തിയെന്ന കേസില്‍ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പനമരം നീര്‍വാരം അരിച്ചിറകാലായില്‍ വീട്ടില്‍ കെ യു ഷാജി (46) ആണ് പിടിയിലായത്. ഇയാള്‍ നീര്‍വാരം കുരിശുംകവല ഭാഗത്തെ സ്ഥിരം മദ്യവില്‍പ്പനക്കാരനാണെന്നാണ് എക്‌സൈസ് പറയുന്നത്. 500 മില്ലി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും മദ്യവില്‍പ്പന നടത്തി കിട്ടിയ 2300 രൂപയും ഉദ്യോഗസ്ഥര്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ രാത്രി ഒമ്പത് മണിയോടെയായിരുന്നു പരിശോധന. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നുള്ള പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ ജിനോഷ്, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ പ്രിന്‍സ്, സനൂപ്, ഡ്രൈവര്‍ കെ കെ സജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ എട്ടേക്ര മലയിൽ വാറ്റ് കേന്ദ്രം എക്സൈസ് ഉദ്യോഗസ്ഥര്‍ തകർത്തിരുന്നു.
എക്സൈസ് താമരശ്ശേരി റെയിഞ്ച് പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യവിവരത്തെ തുടർന്ന് ചമൽ എട്ടേക്ര മലയിൽ നടത്തിയ വ്യാപകമായ റെയ്ഡിലാണ് ടാങ്കിൽ സൂക്ഷിച്ചു വെച്ച നിലയിൽ 300 ലിറ്റർ വാഷ് കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. പയർ വള്ളികൾക്കിടയിൽ കുഴിച്ചിട്ട നിലയിലായിരുന്നു ടാങ്ക് കണ്ടത്തിയത്.
പ്രിവന്റീവ് ഓഫീസർ പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീറീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ, സി.ഇ.ഒ. വിവേക് എന്നിവർ പങ്കെടുത്തു. പ്രതിയെ കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി പരപ്പൻപൊയിലിൽ വീട് കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റും എക്സൈസ് പിടികൂടിയിരുന്നു. കതിരോട് തെക്കെപുറായിൽ സജീഷ് കുമാറിന്റെ വീടിന്റെ പിൻവശത്തുള്ള ഷെഡിലാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam