പണി നടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് വലിയ കല്ലുകളെടുത്ത് ഇടുകയായിരുന്നു.
തിരുവനന്തപുരം: പാറശാലയിൽ കിണർ കുഴിക്കുകയായിരുന്ന തൊഴിലാളിയെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം. പാറശ്ശാല സ്വദേശി സാബുവിനാണ് സുഹൃത്തിന്റെ കല്ലേറിൽ പരിക്കേറ്റത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണി നടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ കല്ലുകളെടുത്ത് ഇടുകയായിരുന്നു. കല്ല് ദേഹത്ത് വീണ് കുഴഞ്ഞ് കിണറ്റിനുള്ളിലേക്ക് വീണുപോയ സാബുവിനെ ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.
കല്ലെറിഞ്ഞ ബിനുവിനെ പൊലീസ് തിരയുകയാണ്. ഇയാൾ ഒളിവിൽ പോയതായാണ് സൂചന.സാബുവും ബിനുവും നേരത്തെ ഒരുമിച്ച് ജോലിചെയ്യുന്നവരായിരുന്നു. കൂലിത്തർക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സാബു നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്.
ബിനുവിന് തന്നോട് മുൻ കാല വൈരാഗ്യമുണ്ടെന്നും തന്നെ കൊല്ലാൻ ശ്രമിച്ചതാണെന്നും പരിക്കേറ്റ സാബു പറഞ്ഞു. അസഭ്യം വിളിച്ചു പറഞ്ഞുവെന്നും കൊല്ലാനായി രണ്ട് പ്രാവശ്യം കിണറ്റിലേക്ക് കല്ലെടുത്തിട്ടുവെന്നും സാബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona