
കോട്ടയം: കോട്ടയം വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി പൊള്ളലേറ്റ വാഹന ഉടമ മരണത്തിന് കീഴടങ്ങി. വാകത്താനം പാണ്ടാന്‍ചിറ സാബുവാണ് മരിച്ചത്. 57 വയസായിരുന്നു. ഇന്നലെ വീടിന് സമീപത്ത് വെച്ചാണ് സാബുവിന് പൊള്ളലേറ്റത്. 75 ശതമാനത്തോളം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാബു ഇന്ന് രാവിലെയാണ് മരിച്ചത്.
അതേസമയം, മാവേലിക്കരയില്‍ കാര്‍ കത്തി യുവാവ് വെന്തുമരിച്ച സംഭവത്തില്‍ വാഹനത്തിനകത്ത് സ്പ്രേയുടെ സാന്നിധ്യം കണ്ടെത്തി. അപകട സമയത്ത് കാറിനുള്ളില്‍ സ്‌പ്രേയുടെ സാന്നിധ്യം കണ്ടെത്തിയതായി ഫോറന്‍സിക് സംഘം അറിയിച്ചു. സ്‌പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററില്‍ നിന്ന് തീ പടര്‍ന്നതാണോ അപകട കാരണമെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ക്യാബിനില്‍ നിന്ന് തന്നെയാണ് തീയുണ്ടായത് എന്നാണ് നിഗമനം. എന്‍ജിന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ തീ പടര്‍ന്നിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കാര്‍ പരിശോധിച്ച ഫോറന്‍സിക് സംഘം വൈകാതെ അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് കൈമാറും.
Also Read: ഓടുന്ന കാറിന് തീ പിടിച്ചാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും..
തീ പിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ ആകാം?
കാറുകള്‍ക്ക് തീപിടിക്കുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെ ആകാം, എന്ത് തരത്തിലുള്ള മുന്‍കരുതലുകളാണ് ഇത്തരത്തിലുള്ള അപകടങ്ങളെ തടയാന്‍ വേണ്ടത്. ഈ വിഷയത്തിലൊരു അഭിപ്രായം വ്യക്തമാക്കുകയാണ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ മുന്‍ പ്രൊഫസറും ചെന്നൈ ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ രാജീവ്. വാഹനങ്ങളുടെ സ്ഥിരം മെയിന്റനന്‍സ് ചെയ്യാത്തതാണ് പലപ്പോഴും കാറുകള്‍ക്ക് തീപിടിക്കുന്നതിന് പ്രധാന കാരണമായി കാണപ്പെടുന്നതെന്ന് രാജീവ് പറയുന്നു.
കാറുകളില്‍ റെഗുലര്‍ മെയിന്റന്‍സ് ആവശ്യമായി വരാറുണ്ട്. കാറ് വളരെ ലളിതമായി തോന്നുമെങ്കിലും കാറിനകത്ത് കോംപ്ലിക്കേറ്റഡായുള്ള സിസ്റ്റമുണ്ട്. വാഹനം സ്ഥിരമായി ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്നാല്‍ അവ കൃത്യമായി ചെയ്യാത്തതാണ് ഒരു കാരണം. ഉദാഹരണത്തിന്, ഓയില്‍ ലെവല്‍ നോക്കണം. കൂളെന്റിന് ലെവലുണ്ട്. അത് പരിശോധിക്കണം. കൂടാതെ ലൂബ്രിക്കേറ്റിംഗ് ഓയില്‍ എന്നിവയുടെ ലെവല്‍ പരിശോധിക്കല്‍ നിര്‍ബന്ധമാണ്. കാരണം ഇതിലെ എല്ലാ ഭാഗങ്ങളും മൂവ് ചെയ്യുന്നതാണ്. മൂവ് ചെയ്യുന്നതിനനുസരിച്ച് ചൂടാവും. ചൂട് പരമാവധി നിയന്ത്രിക്കുന്നത് കൂളെന്റും ലൂബ്രിക്കേറ്റിംഗ് ഓയിലുമാണ്. ഇവ കൃത്യമായി പരിശോധിക്കുന്നില്ലെങ്കില്‍ ആ ഏരിയ ചൂടായി തീ പിടിക്കാന്‍ സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam