
ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് (Loan) നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥൻ ആത്മഹത്യ(Suicide) ചെയ്തതു.തൃശൂര്‍ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്.നോട്ടീസ് ലഭിച്ചതിനെ തുടര്ന്ന് ഓട്ടോറിക്ഷ ഡ്രൈവറായ വിജയൻ ഏറെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. മൂത്ത മകൻറെ വിവാഹാവശ്യത്തിനായി 8 വര്‍ഷം മുമ്പാണ് വിജയൻ ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് നാലര ലക്ഷം രൂപ വായ്പയെടുത്തത്. കൊത്തുപണിക്കാരനായിരുന്ന മൂത്ത മകന് അസുഖം മൂലം ജോലിക്ക് പോകാൻ കഴിയാതായി.
സാമ്പത്തിക പ്രതിസന്ധി കാരണം വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെ പലിശ സഹിതം എട്ടര ലക്ഷമായി കുടിശ്ശിക. കൊവിഡ് കാരണം ഓട്ടോറിക്ഷക്ക് ഓട്ടം കുറഞ്ഞതോടെ വീട്ടില്‍ നിത്യ ചെലവിനു പോലും പണം തികയാതായി. ബില്ലടക്കാത്തതിനാല്‍ വൈദ്യതി ബന്ധവും വിച്ഛേദിക്കുന്ന അവസ്ഥയിലായി. ഇതിനിടെയാണ് ബാങ്കില്‍ നിന്ന് നോട്ടീസ് വന്നത്.ഈ മാസം 25നകം പണം തിരിച്ചടക്കണമെന്നായിരുന്നു നിര്‍ദേശം. ഇതോടെ വിജയന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു.
വീട്ടിനു പുറകിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കി വിജയൻ ജീവനൊടുക്കി. ബാക്കിയായ വായ്പ കുടിശ്സിക എങ്ങനെ അടച്ചുതീര്‍ക്കുമെന്ന് ഈ കുടുംബത്തിന് അറിയില്ല. അതേസമയം മാര്‍ച്ച് 31നകം വായ്പ തിരിച്ചടച്ചാല്‍ ആനൂകൂല്യം ലഭിക്കുമെന്നതിനാല്‍ 1200 ഓളം പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു
ജപ്തി തടയാന്‍ വാക്കത്തി ആക്രമണവും നായ്ക്കളും; വനിത അഡ്വക്കേറ്റ് കമ്മീഷന് പരിക്ക്
എറണാകുളം ചെന്പുമുക്കിൽ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ വീട്ടുകാർ വാക്കത്തി വീശി ആക്രമിച്ചു. ഒപ്പമുണ്ടായിരുന്ന വനിത അഡ്വക്കേറ്റ് കമ്മീഷന് കൈക്ക് പരിക്കേറ്റു. മുമ്പ് നാലു തവണ വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയപ്പോഴും വീട്ടുകാർ വളർത്ത് നായ്ക്കളെ തുറന്ന് വിട്ടിരുന്നു. 8 കോടി രൂപയുടെ ബാധ്യതയിന്മേലാണ് ചെന്പുമുക്ക് സ്വദേശി കെവിന്റെ വീട് ജപ്തി ചെയ്യാനുള്ള നടപടികൾ 2018 ല്‍ പാലാരിവട്ടം എസ്ബിഐ തുടങ്ങിയത്. 2013 ൽ പാർട്ണർ ഷിപ്പ് കന്പനി തുടങ്ങാനായി ഇവരുടെ സ്വത്ത് വകകൾ പണയപ്പെടുത്തി അയൽവാസി രണ്ടരക്കോടി രൂപ ബാങ്ക് ലോണെടുത്തിരുന്നു. ഇതിൽ 46 ലക്ഷമൊഴികെ ബാക്കി തിരിച്ചടക്കാതെ പലിശ പെരുകിയാണ് ജപ്തിയിലെത്തിയത്. നേരത്തെ നാലുതവണ ജപ്തിക്കെത്തിയിരുന്നെങ്കിലും ഇവർ വളർത്ത് നായ്ക്കളെ അഴിച്ചുവിട്ടു. തുടർന്ന് ദയ ആനിമൽ റെസ്ക്യൂ സംഘത്തിനൊപ്പം ജപ്തിക്കെത്തിയപ്പോഴാണ് വാക്കത്തി വച്ചുള്ള ആക്രമണമുണ്ടായത്.
വീട് പണയത്തിൽ കടം കൊടുത്തു, വീട് പോയി, ഒടുവിൽ സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി, നടുക്കം
കാഞ്ഞൂരിൽ മധ്യവയസ്കൻ സുഹൃത്തിന്റെ വീടിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. കരുമാലൂർ സ്വദേശി ഷാജിയാണ് മരിച്ചത്. വീട് പണയപ്പെടുത്തി സുഹൃത്ത് റിഷിലിന് നൽകിയ പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്താണ് ഡ്രൈവറായ ഷാജി ആത്മഹത്യ ചെയ്തത്. സുഹൃത്ത് റിഷിലിന്റെ വാടക വീടിന് മുന്നിൽ ഓട്ടോറിക്ഷയിലെത്തിയ ഷാജി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. നേരത്തെ റിഷിലിന്റെ കാറിലെ ഡ്രൈവറായിരുന്നു ഷാജി. ആറുവർഷം മുമ്പ്, സ്വന്തമായുള്ള 10 സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി ഷാജി റിഷിലിന് പണം കടം നൽകിയിരുന്നു. ഇത് തിരികെ ലഭിക്കാൻ നിരവധി തവണ സുഹൃത്തിന്റെ വീട്ടിലെത്തിയെങ്കിലും പണം തിരിച്ചു കിട്ടിയില്ല. ബാധ്യത പെരുകി വീട് നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഷാജി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam