
കണ്ണൂർ : കണ്ണൂർ ആലക്കോട് നെല്ലിക്കുന്നിൽ കാർ വീട്ട് മുറ്റത്തെ കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു. അറുപത് കാരനായ താരാ മംഗലത്ത് മാത്തുക്കുട്ടിയാണ് മരിച്ചത്. 18 കാരനായ മകൻ വിന്‍സ് ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മകൻ വിൻസിന് ഡ്രൈവിംഗ് പഠിക്കാനായി വീട്ടിൽ നിന്നും കാർ പുറത്തിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായി ആൾമറ തകർത്താണ് കാർ കിണറിലേക്ക് വീണത്. തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മാത്തുകുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മാനന്തവാടി രൂപത മെത്രാൻ ബിഷപ്പ് അലക്സ് താരാമംഗത്തിൻ്റെ സഹോദരനാണ് മരിച്ച മാത്തുക്കുട്ടി.
അതിനിടെ, കോട്ടയത്ത് പഞ്ചറായ ടയർ മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം ജില്ലയിലെ പൊൻകുന്നത്താണ് സംഭവം ഉണ്ടായത്. പൊൻകുന്നം ശാന്തിഗ്രാം സ്വദേശിയ അഫ്സൽ എന്ന 24 കാരനാണ് അപകടത്തിൽ മരിച്ചത്. ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറിയാണ് അപകടം ഉണ്ടായത്. കൊല്ലം - തേനി ദേശീയപാതയിൽ പൊൻകുന്നം ശാന്തിപ്പടിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്.
ദേശീയപാതയുടെ അരികിലേക്ക് വാഹനം ഒതുക്കി നിർത്തിയ ശേഷമായിരുന്നു ടയർ മാറ്റാൻ ശ്രമിച്ചത്. പച്ചക്കറി കയറ്റി വന്ന വാഹനത്തിന്റെ ടയർ മാറ്റാനായിരുന്നു ശ്രമം. ഇതിനിടെ വാഹനത്തിന്റെ അടിയിൽ വെച്ചിരുന്ന ജാക്കി തെന്നിമാറി. ഇതോടെ വാഹനം അഫ്സലിന്റെ ദേഹത്തേക്ക് വന്നിടിക്കുകയുമായിരുന്നു. അപകട സമയത്ത് പിക്ക് വാനിൽ നിറയെ പച്ചക്കറി ലോഡുണ്ടായിരുന്നു. അഫ്സലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam