മദ്യപിക്കുന്നതിനിടെ തര്‍ക്കം; തലക്കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു, സുഹൃത്തുക്കള്‍ക്കെതിരെ കേസ്

By Web TeamFirst Published Jun 20, 2020, 4:24 PM IST
Highlights

സംഭവത്തില്‍ സുഹൃത്തുക്കളായ റഫീക്ക് ഇയാളുടെ സഹോദരന്‍ ഇല്ല്യാസ് എന്നിവര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. 

എടപ്പാൾ: സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ തലക്കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മധ്യവയസ്കന്‍ മരിച്ചു. എടപ്പാൾ കോലളമ്പ് പുലിക്കാട് കാട്ടുകുഴിയിൽ താമസിക്കുന്ന കണ്ണത്ത് അങ്ങാടിപറമ്പിൽ ഗോപാലകൃഷ്ണൻ നായർ (58)ആണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. 

സംഭവത്തില്‍ സുഹൃത്തുക്കളായ റഫീക്ക് ഇയാളുടെ സഹോദരന്‍ ഇല്ല്യാസ് എന്നിവര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സുഹൃത്ത് റഫീക്കുമൊത്ത് സ്ഥിരമായി മദ്യപിക്കാറുള്ള ഗോപാലകൃഷ്ണന്‍ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ഇയാളുടെ വീട്ടിൽ മദ്യപിക്കാനെത്തിയത്. തുടര്‍ന്ന് വൈകുന്നേരത്തോടെ റഫീക്കിന്റെ സഹോദരന്‍ ഇല്ല്യാസുമായി ഉടലെടുത്ത തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. തലക്കടിയേറ്റ് നിലത്ത് വീണ ഗോപാലകൃഷ്ണന്‍ ഏറെ നേരം കഴിഞ്ഞും എഴുന്നേല്‍ക്കാതെ വന്നതോടെ റഫീക്ക് തന്നെയാണ് ഗോപാലകൃഷ്ണന്റെ വീട്ടുകാരെ വിവരം അറിയിച്ചത്. 

തുടര്‍ന്ന് ഗോപാലകൃഷ്ണനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ ഗോപാലകൃഷ്ണന്റെ വീട്ടുകാരുടെ പരാതി പ്രകാരം വ്യാഴാഴ്ച തന്നെ റഫീക്കിനും ഇല്ല്യാസിനും എതിരെ ചങ്ങരംകുളം പൊലീസ് കേസെടുക്കുകയും എസ്ഐ ഹരിഹര സൂനുവിന്റെ  നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 

സംഭവത്തില്‍ അന്യേഷണം തുടരുകയാണെന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു. മരിച്ച ഗോപാലകൃഷ്ണന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

click me!