
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിരന്തരം മര്‍ദ്ദിച്ചെന്നും ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്നുമുള്ള കേസില്‍ പ്രതിയായ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കല്‍ ആന്റണി(45)യാണ് ഇന്നലെ 12.30യോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പത്തും പതിമൂന്നും വയസായ ഇയാളുടെ കുട്ടികള്‍ നല്‍കിയ പരാതിയില്‍ തലപ്പുഴ പൊലീസ് നേരത്തെ ആന്‍റണിക്കെതിരെ കേസെടുത്തിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 323, ജുവനൈല്‍ ജസ്റ്റിസ് നിയമം എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേസിന്റെ നടപടിക്രമങ്ങള്‍ക്കായി ഇന്നലെ സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആന്റണിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്റ്റേഷനിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും പൊലീസും നടത്തിയ തെരച്ചിലില്‍ ആണ് വീടിന്റെ ഹാളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വെല്‍ഡിങ് ജോലിക്കാരാനായ ആന്റണി സ്ഥിരം മദ്യപാനിയായിരുന്നു.
ഇദ്ദേഹത്തിന്റെ ഭാര്യ ഷാന്റി വിദേശത്താണ് ജോലി ചെയ്യുന്നത്. മദ്യപിച്ചെത്തി കുഞ്ഞുങ്ങളെ മര്‍ദ്ദിക്കുന്നത് സ്ഥിരമായതോടെയാണ് ഭാര്യയുടെ ബന്ധുക്കളുടെ സഹായത്തോടെ കുട്ടികള്‍ പിതാവിനെതിരെ പരാതി നല്‍കിയത്. ശനിയാഴ്ചയാണ് ഇയാളുടെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാര്യ മൂന്ന് മാസം മുമ്പാണ് ജോലിയ്ക്കായി വിദേശത്തേക്ക് പോയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടിയും വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read More : കിടപ്പുരോഗിയുടെ വീഡിയോ പ്രചരിപ്പിച്ച് 'ചാരിറ്റി' തട്ടിപ്പ്; തലസ്ഥാനത്ത് നാല് പേര്‍ക്കെതിരെ കേസെടുത്തു
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam