
തൃശൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ 10 വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കാരുമാത്ര സ്വദേശിയായ ഏറാട്ടുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് സഗീനെയാണ് ശിക്ഷിച്ചത്. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് 10 വര്‍ഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനുമുള്ള ശിക്ഷാ വിധി പ്രഖ്യാപിച്ചു. ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് ചെയ്തു.
2018 ആഗസ്റ്റ് മാസം മുതല്‍ 2019 മാര്‍ച്ച് മാസം വരെയുള്ള വിവിധ കാലയളവില്‍ മുഹമ്മദ് സഗീര്‍ യുവതിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും പലസ്ഥലത്തും കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിൽ 2020 ഒക്ടോബര്‍ മാസത്തിലാണ് സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് പി.ജി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് അന്നത്തെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ.ജിജോ ആണ് ആദ്യാനേഷണം നടത്തിയത്.
തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം ആണ് അന്വേഷണം പൂര്‍ത്തിയാക്കി കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ ജസ്റ്റിനും അനേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി വിവീജ സേതുമോഹന്‍ ആണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.വിജു വാഴക്കാല ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ എ.എസ്.ഐ ആര്‍.രജനി ഏകോപിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam