
കല്‍പ്പറ്റ: പുത്തുമല, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതയായ സ്ത്രീയെ വീടുപണിക്ക് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയയാളെ കല്‍പ്പറ്റ പൊലീസ് പിടികൂടി. തിരുനെല്ലി വെങ്ങാട്ട് വീട്ടില്‍ ഇഗ്നേഷ്യസ് അരൂജ(55)യെയാണ് തിങ്കളാഴ്ച രാത്രി മാനന്തവാടിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. നിരക്ഷരയും സാധാരണക്കാരിയുമായ സ്ത്രീയില്‍ നിന്ന് ലോണിനുള്ള പ്രോസസിങ് ചാര്‍ജ് എന്ന രീതിയിലാണ് 6,05,000 രൂപ ഇയാളും സംഘവും കവര്‍ന്നെടുത്തത്. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണ്. സംഭവത്തില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
2023 ഡിസംബറിലാണ് സംഭവം. കല്‍പ്പറ്റയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തു വന്ന മധ്യവയസ്‌കയായ പരാതിക്കാരിയെ വീടുപണിക്ക് ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരിയെ ബെംഗളുരുവിലെ ഏതോ സ്ഥാപനത്തിലെത്തിക്കുകയും ഇത് സ്വന്തം സ്ഥാപനമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പണം കൈപ്പറ്റുകയുമായിരുന്നു. പ്രോസസിങ് ചാര്‍ജ് എന്ന പേരില്‍ കല്‍പ്പറ്റയില്‍ വെച്ചാണ് ആദ്യം 50,000 രൂപ വാങ്ങിയെടുത്തത്. ശേഷം, രണ്ട് തവണകളിലായി 5,55,000 രൂപയും തട്ടിയെടുത്തു.
അയല്‍വാസികളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയം വെച്ചാണ് പരാതിക്കാരി പണം കണ്ടെത്തിയത്. നാളുകള്‍ കഴിഞ്ഞിട്ടും ലോണ്‍ ശരിയാക്കി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനാലാണ് സംഭവം തട്ടിപ്പാണെന്ന് മനസിലായത്. പണം തിരികെ ചോദിച്ചപ്പോള്‍ പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
2019-ലെ പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലും, 2024ലെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലും ഇരയാക്കപ്പെട്ടയാളാണ് പരാതിക്കാരി. ചൂരല്‍മല പഴയ വില്ലേജിനടുത്താണ് താമസിച്ചിരുന്നത്. 2020 ലെ പ്രളയത്തില്‍ വീടിനോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നിരുന്നു. 2024 ല്‍ വീണ്ടും പ്രളയം ബാധിച്ചു. പ്രതിക്ക് മുന്‍പും സമാനമായ നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു.
സ്വന്തമായി സ്ഥലമില്ലാതെ മിച്ചഭൂമിയില്‍ താമസിക്കുന്ന എഴുത്തും വായനയും അറിയാത്ത പരാതിക്കാരിയെ പ്രതികള്‍ സമര്‍ത്ഥമായി കബളിപ്പിക്കുകയായിരുന്നു. ഇവര്‍ സ്വര്‍ണം കടമായി വാങ്ങിയവരും സാധാരണക്കാരും കൂലിപ്പണിക്കാരുമാണ്. സ്വര്‍ണം തിരിച്ചുകിട്ടാത്തതിനാല്‍ സ്വര്‍ണം നല്‍കിയവര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വൃക്ക സഹോദരന് ദാനം ചെയ്ത പരാതിക്കാരി ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam