
കൊല്ലം: തന്റെ പെൺസുഹൃത്തിനോടു സംസാരിച്ചതിന് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. അഞ്ചൽ ചന്തമുക്ക് വിനോദ് വിലാസത്തിൽ വിനിലി(35)നാണ് ഗുരുതരമായി പരിക്കേറ്റത്. പ്രതിയായ വെഞ്ചേമ്പ് കുഞ്ചാണ്ടിമുക്ക് വിഷ്ണു ഭവനിൽ വിഘ്‌നേഷിനെ(27) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയോടെ ഏരൂർ നെട്ടയം കോണത്ത് ജങ്‌ഷനു സമീപമായിരുന്നു സംഭവം. വിഘ്നേഷ് ഓട്ടോറിക്ഷയിൽ വരുമ്പോൾ ഇയാളുടെ പെൺസുഹൃത്തിനൊപ്പം വിനിൽ സംസാരിച്ചുനിൽക്കുന്നത് കണ്ടു ചോദ്യംചെയ്യുകയായിരുന്നു. വാക്കുതർക്കത്തിനിടെ വിനിലിനെ തള്ളിയിട്ട് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു.
നെഞ്ചിനും കഴുത്തിനും ഗുരുതരമായി കുത്തേറ്റ് റോഡിൽ കിടന്ന വിനിലിനെ നാട്ടുകാർ ഇടപെട്ട് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കുത്തി പരിക്കേൽപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ പിന്നീട് വീടിനു സമീപത്തുനിന്നുപോലീസ് പിടികൂടുകയായിരുന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏരൂർ എസ്.എച്ച്.ഒ. അജീഷ് വി.എസ്ന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പ്രിയ പി.എം., മുഹമ്മദ് നിയാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിയാദ്, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam