
കോഴിക്കോട്: ചെറുപ്പത്തിലേ സംസാര ശേഷി നഷ്ടപ്പെട്ടയാൾ നാല് പതിറ്റാണ്ടിന് ശേഷം സംസാരിച്ചു തുടങ്ങി. കോഴിക്കോട് കുറ്റ്യാടി തേലേരി ബാബുവാണ് നാട്ടുകാരെയും ബന്ധുക്കളെയും ഞെട്ടിച്ച് കൊണ്ട് സംസാരിച്ചു തുടങ്ങിയത്.
പേരെന്താ? വയസ്സെത്രയായി? വീട്ടിൽ ആരൊക്കെയുണ്ട്? വോട്ട് ചെയ്തോ? അങ്ങനെ എല്ലാ ചോദ്യത്തിനും ബാബുവിനിപ്പോൾ ഉത്തരമുണ്ട്. കഴിഞ്ഞ ദിവസം പെട്ടെന്ന് വീട്ടിൽ നിന്നിറങ്ങിപ്പോയപ്പോൾ തടഞ്ഞ സഹോദരനോടാണ് ബാബു ആദ്യമായി സംസാരിച്ചത്. നാല് പതിറ്റാണ്ടോളം തുടർന്ന ബാബുവിന്‍റെ മൗനം അവസാനിച്ചതിന്‍റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് വീട്ടുകാർ.
കുറ്റ്യാടി നാദാപുരം കണ്ണംകുളം എൽപി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുമ്പോഴാണ് ബാബുവിന് പെട്ടെന്ന് സംസാരി ശേഷി നഷ്ടമായത്. അതോടെ ചുറുചുറുക്കും ആരോഗ്യവും നഷ്ടമായ ബാബു കഴിഞ്ഞ നാൽപത് കൊല്ലവും വീട്ടിൽ തന്നെ കഴിയുകയായിരുന്നു. സംസാര ശേഷി വീണ്ടുകിട്ടിയതോടെ ബാബു പുറത്തിറങ്ങി അയൽ വീടുകളിൽ പോകാനും തുടങ്ങി. ബാബുവിനെ കാണാൻ നിരവധി പേരാണ് ഇപ്പോൾ വീട്ടിലെത്തുന്നത്. മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലാത്തതിനാൽ ബാബുവിനെ ആശുപത്രിയിൽ കൊണ്ട് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് വീട്ടുകാരിപ്പോൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam