
തൃശൂര്‍: സെമിത്തേരിയിൽ കുഴിവെട്ടുന്നതിന് കിട്ടുന്ന കൂലി പാവങ്ങൾക്ക് നൽകി മാതൃകയാവുകയാണ് തൃശൂര്‍ക്കാരനായ മണി. പള്ളിയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന മണി പ്രാരാബ്‍ധങ്ങൾക്കിടയിലാണ് വരുമാനത്തിന്റെ ഒരു ഭാഗം പാവങ്ങൾക്കായി മാറ്റി വയ്ക്കുന്നത്. കുഴിവെട്ടിയതിന് മണിക്ക് കൂലി നൽകി മടങ്ങുമ്പോള്‍ മരിച്ചവരുടെ ബന്ധുക്കൾ പോലും അറിയുന്നില്ല, ആ പണം പോകുന്നത് കാരുണ്യ പ്രവത്തനങ്ങൾക്കാണെന്ന്.
ഒരു മൃതദേഹം സംസ്കരിക്കുമ്പോള്‍ പള്ളിയിൽ നിന്ന് കിട്ടുന്ന 500 രൂപയും മരിച്ചയാളുടെ ബന്ധുക്കൾ നൽകുന്ന തുകയും ദിവസക്കൂലിക്കാരനായ മണി അശരണർക്കും രോഗികൾക്കുമായി മാറ്റി വയ്ക്കുകയാണ്. ഇതിനായി ഒരു ചെപ്പ് തന്നെ മണി സൂക്ഷിക്കുന്നുണ്ട്. സഹായം അർഹിക്കുന്നവർ എത്തുമ്പോള്‍ ആ ചെപ്പ് പൊളിക്കും. അല്ലാത്തവർക്ക് കീശയിൽ തമ്പുമ്പോള്‍ കിട്ടുന്നത് മുഴുവൻ മണി എടുത്ത് നൽകും.
ഭാര്യക്കും മക്കൾക്കുമൊപ്പം തൃശൂര്‍ മരതാക്കരയിലാണ് അറുപത്തിമൂന്നുകാരനായ മണിയുടെ താമസം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടെങ്കിലും വരുമാനത്തിൽ നിന്ന് പാവപ്പെട്ടവർക്ക് കുറച്ചു നൽകാൻ തടസ്സമില്ലെന്നു മണി പറയുന്നു. തന്‍റെ ഈ പ്രവർത്തിയിലൂടെ ആത്മാക്കൾക്ക് മോക്ഷം ലഭിക്കുമെന്ന വിശ്വാസമാണ് മണിക്കുള്ളത്. ഞായറാഴ്ച മണി കൂലി വാങ്ങാറില്ല. അന്നത്തെ ജോലി ദൈവത്തിനുള്ള സമർപ്പണമാണെന്നും മണി പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam