
മഞ്ചേരി: മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ കൊലപാതകത്തിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി. മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ കൊലപാതകത്തിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു (29), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (30) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മൂന്ന് പേരും 1 ലക്ഷം രൂപ വീതം മൂന്ന് പേരും പിഴയടക്കണം. 2022 മാർച്ച് 29നാണ് അബ്ദുൽ ജലീലിനെ തലക്കടിച്ചു കൊലപ്പെടുത്തിയത് . വാഹനത്തിൻറെ ലൈറ്റ് കണ്ണിലേക്ക് അടിച്ചു എന്നുപറഞ്ഞ് വാക്കുതർക്കം ഉണ്ടാവുകയും, ഒന്നാംപ്രതി ശുഹൈബ് കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയും ആയിരുന്നു.
സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട്ടുനിന്ന് മടങ്ങുകയായിരുന്ന അബ്ദുൽ ജലീലും സംഘവും സഞ്ചരിച്ചിരുന്ന കാറിന്റെ ലൈറ്റ് കണ്ണിലേക്ക് അടിച്ചെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരായ ഷുഹൈബും മാജിദും ഒലിപ്രക്കാട്ടുവെച്ച് വാക്കേറ്റമുണ്ടാക്കുകയായിരുന്നു. ഇതിനിടെ ഷുഹൈബ് ഹെൽമറ്റ് ഉപയോഗിച്ച് കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർക്കുകയായിരുന്നു. പിന്നാലെ ഷംസീറിനെ സ്ഥലത്തേക്ക് ഫോണിൽ വിളിച്ചുവരുത്തുകയും ചെയ്തു. വാഹനത്തിന്റെ പൊട്ടിയ ഗ്ലാസ് കൗൺസിലർ അടക്കമുള്ള സംഘം പരിശോധിക്കുന്നതിനിടെ പ്രതികൾ കരിങ്കല്ല് ഉപയോഗിച്ച് അബ്ദുൽ ജലീലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.ഷുഹൈബായിരുന്നു അബ്ദുൾ ജലീലിന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാർച്ച് 30ന് മരണപ്പെടുകയായിരുന്നു.
കോടതിവിധിയിൽ പൂർണമായും തൃപ്തരല്ലെന്ന് ജലീലിൻ്റെ മകൻ സനീൻ വിശദമാക്കി. ഒന്നാം പ്രതി ഷുഹൈബിൻ ഇരട്ട ജീവപര്യന്തമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ശുഹൈബ് കുടുംബത്തെ അടക്കം ഭീഷണിപ്പെടുത്തിയിരുന്നു. അപ്പീൽ പോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഭിഭാഷകനുമായി ആലോചിക്കുമെന്നും ജലീലിന്റെ കുടുംബം വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam